Monday, July 31, 2006

അമ്മച്ചി ദ ഗ്രേറ്റ്‌

വര്‍ഷം 1992-93, സ്ഥലം കാപട്യങ്ങളുടെ നഗരമായ കൊച്ചി. ഞങ്ങള്‍ ടീനേജ്‌ ചുള്ളന്മാര്‍ കഴുത്തിറങ്ങികിടക്കുന്ന മുടിവളര്‍ത്തി, വായില്‍ ഇരുപത്തിനാല്‌ മണിക്കൂറും പാന്‍പരാഗും ചവച്ച്‌, ബാഗിക്കളസവും ഇട്ട്‌ നടക്കുന്ന മധുരമനോഹരടൈമ്‌!

ഒരു ദിവസം മൂരി എന്ന നാമധേയത്തില്‍ മാത്രം കോളേജില്‍ അറിയപ്പെടുന്ന ദീപക്‌ കാലത്തേ ക്ലാസില്‍ വന്നത്‌ ഒരു അല്‍ഭുതവാര്‍ത്തയുമായാണ്‌. അവന്റെ അമ്മച്ചിക്ക്‌ എന്തോ അത്ഭുത ശക്തി ലഭിച്ചിരിക്കുന്നുവത്രേ. കാരണം അവന്റെ അപ്പച്ചന്‌ മധുരാ കോട്സ്‌ ഫാക്ടറിയില്‍ ബുഡ്ഡകള്‍ക്കായി നടത്തിയ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയത്രേ. ഇതു വന്ന്‌ ഞങ്ങളോട്‌ പറഞ്ഞു എന്ന ഒരേ ഒരു തെറ്റ്‌ ചെയ്തതിന്‌ അന്ന്‌ അവന്റെ തല തിന്നാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ക്ലാസിലെ സാധാമെംബേഴ്സിന്‌ ഒരു സൈസ്‌ പട്ടികള്‍ക്ക്‌ കൊടുക്കുന്ന ബിസ്ക്കറ്റും, ഹൈക്കമാന്റ്‌ എന്നറിയപ്പെടുന്ന 'ടെറിബ്ബില്‍ ടെന്‍' മെംബേഴ്സിന്‌ ക്യാന്റീനില്‍ നിന്ന്‌ പൊറോട്ട വിത്ത്‌ ചട്നിയും (പൊറോട്ടക്ക്‌ ചട്ട്നി മാത്രമേ അവിടെ ലഭിക്കുള്ളൂ) ഒരു രൂപയുടെ സ്പെഷല്‍ ചായയും ആയിരുന്നു ചിലവ്‌. പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ഞാനും മൂരിയുമെല്ലാം ഹൈക്കമാന്റ്‌ അംഗങ്ങള്‍ ആയിരുന്നു. ഇവന്‍ വീട്ടില്‍ ചെന്ന്‌ ചായകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മച്ചി ചോദിക്കുന്നു "ഇന്ന്‌ എത്ര ചിലവായെടാ" എന്ന്‌. 'കാലത്ത്‌ ഒരു ചായ, ഉച്ചക്ക്‌ ഒരു ഉപ്പുസോഡ, വൈകുന്നേരം ചായ പരിപ്പുവട മൊത്തം മൂന്ന്‌ രൂപാ അമ്പത്‌ പൈസ' എന്ന്‌ അവന്‍ മറുപടി പറഞ്ഞു. ഒരു ഹൈസ്ക്കൂള്‍ അധ്യാപികയായ അമ്മച്ചി അവന്റെ ചെവിക്ക്‌ പിടിച്ച്‌ തിരിച്ച്‌ പട്ടി ബിസ്ക്കറ്റിനും, പൊറോട്ടാ-ചുറ്റുവട്ടങ്ങള്‍ക്കും കൂടി മൂന്നര അല്ലേടാ എന്ന്‌ ചോദിച്ചു. ഇതെങ്ങനെ അമ്മച്ചി അറിഞ്ഞു എന്ന്‌ അവന്‍ ചോദിച്ചു. 'നീ അനങ്ങിയാല്‍ ഇനി ഞാനറിയും. ജസ്റ്റ്‌ റിമമ്പര്‍ ദാറ്റ്‌' എന്ന്‌ അമ്മച്ചിയും. ഇതായിരുന്നു അവന്റെ അത്ഭുതത്തിന്‌ നിദാനം.

ഞങ്ങളുടെ ക്ലാസില്‍ അനില്‍ക്കുമാര്‍ എന്ന ഒരു ഗെഡി ഉണ്ടായിരുന്നു. പെര്‍ഫക്റ്റ്‌ ജന്റില്‍മാന്‍ എന്ന്‌ പറയാവുന്ന ഒരുത്തന്‍. മഹാപാവം. പുസ്തകപ്പുഴു. ലവന്‍ ഒരു ദിവസം മുണ്ടുടുത്ത്‌ വന്നു. ഒരു ബാലചാപല്യക്കാരന്‍ ഉണ്ടായിരുന്നു ഞങ്ങളുടെ ക്ലാസില്‍. മൃദംഗന്‍ എന്ന ബിനോയ്‌. അവന്‍ വന്ന്‌ വെറുതേ നമ്മുടെ മുത്ത്‌ ഒന്ന്‌ പതുക്കെ തല്ലും. അനങ്ങാതിരിയെടാ എന്ന്‌ പറഞ്ഞാല്‍ ഒന്നുകൂടി ശക്തിയില്‍ തല്ലും. ഒന്നനങ്ങാതിരിക്കിഷ്ട്ടാ.... ഇവന്‍ ശക്തി അല്‍പം കൂടി കൂട്ടി ഒന്നുകൂടി പൂശും. സകല കണ്ട്രോളും വിട്ട്‌ നിര്‍ത്തടാ പട്ടീ എന്ന്‌ പറഞ്ഞാലോ ഉള്ള ശക്തി മുഴുവനും എടുത്ത്‌ അവന്‍ തല്ലും. പിന്നെ അവനെ പിടിച്ച്‌ കുനിച്ച്‌ നിര്‍ത്തി നടും പുറത്ത്‌ മുട്ട്‌ കൈ കൊണ്ട്‌ രണ്ടെണ്ണം ഇട്ടുകൊടുത്താല്‍ അതും കൊണ്ട്‌ പുറം ഉഴിഞ്ഞ്‌ സമാധാനത്തോടെ പൊയ്ക്കോളും. ഇതിനു പകരം അവന്‍ ആദ്യം നമ്മുടെ മുത്ത്‌ തട്ടുമ്പോള്‍ നമ്മള്‍ മിണ്ടാതെ നിന്നാല്‍ അവന്‍ അങ്ങ്‌ പൊയ്ക്കോളും. ആ ടൈപ്പ്‌ ഒരു ഞെരമ്പ്‌ ചെക്കന്‍. എന്നലും ആള്‍ പാവമാണ്‌.

ഈ അനില്‍ക്കുമാര്‍ മുണ്ട്‌ മടക്കി കുത്തി ചുള്ളന്‍ റോളില്‍ ക്ലാസില്‍ നില്‍ക്കുമ്പോള്‍ ഇവന്‍ വന്ന്‌ മടക്കി കുത്ത്‌ അഴിച്ചിടടാ എന്ന്‌ പറഞ്ഞു. പോടാ കീടമേ എന്ന്‌ അനിലും. ഉടനെ ചെക്കന്‍ അവന്റെ കേന്ദ്രക്കുത്തും സംസ്ഥാനക്കുത്തും ഒരു വലിക്ക്‌ തകര്‍ത്തു.

മുണ്ട്‌ താഴെ.

അനിലിന്റെ ഷര്‍ട്ട്‌ മുട്ടിറങ്ങി കിടക്കുന്ന റ്റൈപ്പ്‌ ആയതിനാല്‍ പെണ്‍കുട്ടികള്‍ പ്രതീക്ഷിച്ച ഒരു ത്രില്‍ അവര്‍ക്ക്‌ കിട്ടിയില്ല. അനില്‍ ഒരു 5 മിനിട്ട്‌ മൃദംഗനെ നോക്കി നിന്നു. എന്നിട്ട്‌ പതുക്കെ മുണ്ടെടുത്ത്‌ ഉടുത്തു. (ഇതെല്ലാം ഒരു സിനിമ ആയിരുന്നെങ്കില്‍ ആ അഞ്ച്‌ നിമിഷങ്ങള്‍ മ്യൂസിക്കോടുകൂടി ഗംഭീരമാക്കാമായിരുന്നു.)

എന്തും സംഭവിക്കാവുന്ന ആ നിമിഷങ്ങള്‍ക്കൊടുവില്‍ അവന്‍ മൃദംഗനോട്‌ പറഞ്ഞു. ഈ ക്ലാസിലെ ഏറ്റവും ചെറ്റ പരമനാണെന്നാണ്‌ ഞാന്‍ വിചാരിച്ചത്‌. ഇപ്പോ മനസിലായി നീയാണെന്ന്‌. ഇതു കേട്ട പരമന്‍ അഹ്ലാദപുളകിതനായി.

ഉഷാറായി ഒരു അടി കാണാമെന്നും, കുറച്ച്‌ നേരം കണ്ടതിനുശേഷം മൃദംഗന്‌ നലെണ്ണം കൊണ്ടു എന്ന്‌ ഉറപ്പുവരുത്തിയതിന്‌ ശേഷം പിടിച്ച്‌ മാറ്റാമെന്നും മന:പായസം ഉണ്ട ഞങ്ങള്‍ നിരാശരായി എന്ന്‌ പറയേണ്ടതില്ലല്ലോ. പക്ഷേ അനില്‍കുമാര്‍ "ചെറ്റ" എന്ന്‌ വിളിച്ചാല്‍ അവന്‍ മെഗാ ചെറ്റ ആയിരിക്കും എന്ന്‌ ഉറപ്പാണ്‌. അത്‌ എല്ലാവര്‍ക്കും സന്തോഷമുളവാക്കി. ക്ലാസിലെ യുധിഷ്ഠിരനാണല്ലോ അനില്‍. ഇതിലും ഭേദം അനില്‍ നാല്‌ പൂശ്‌ പൂശുകയായിരുന്നു എന്ന്‌ മൃദംഗന്‌ തോന്നി.

അന്ന്‌ സമരമായിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ഗെഡി ഞങ്ങളുടെ അടുത്ത്‌ വന്നു. ഞാന്‍, പീജീ, മൂരി ഇവരോടായി അവന്‍ പറഞ്ഞു:

'എനിക്ക്‌ മദ്യപിക്കണം. ഞാന്‍ ചെറ്റയാണ്‌'

അതുവരെ സ്മാളടികേസില്‍ വിര്‍ജിനിറ്റി കാത്തുസൂക്ഷിക്കുന്ന അവനില്‍ നിന്ന്‌ അത്‌ കേട്ടപ്പോള്‍ ഞങ്ങള്‍ക്ക്‌ സന്തോഷമായി.

ആട്ടെ കാശ്‌ എത്രയുണ്ട്‌?

അവന്‍ അഞ്ചുപോക്കറ്റും പേഴ്സിലെ അഞ്ചുകള്ളിയും അരിച്ചുപെറുക്കി പതിനേഴു രൂപാ അമ്പത്‌ പൈസാ ഒപ്പിച്ചു. ഒരുത്തനെ നന്നാക്കിയെടുക്കേണ്ടതെയിലേക്കാണല്ലോ എന്ന സമാധാനത്തോടെ ഞങ്ങളും പിരിവിട്ടു മൊത്തം നല്‍പ്പത്തഞ്ചു രൂപ ആയി. ഒരുകുപ്പി ആനമയക്കിയ്ക്ക്‌ 7 രൂപ. കടല 2.50, ബീഫ്‌ 4, ഇങ്ങിനെയായിരുന്നു അന്നത്തെ ചാര്‍ജ്‌. നാലാള്‍ക്ക്‌ നാല്‍പ്പത്തഞ്ച്‌ എന്താവാന്‍?

അതിനാല്‍ ആലുവ തുരുത്തിലെ നൂറ്റൊന്നുകറി ഷാപ്പില്‍ പോകാന്‍ തീരുമാനിച്ചു. കാരണം അവിടെ നല്ല ഗ്രാമാന്തരീക്ഷം. ആനമയക്കി കിട്ടും. ഒരു കുപ്പി അടിച്ചാല്‍ ഡേലോങ്ങ്‌ ഫലം കിട്ടും. തിരിച്ച്‌ വരുമ്പോള്‍ കുറേ വളഞ്ഞു പുളഞ്ഞ്‌ തിരിഞ്ഞ്‌ വരുന്ന ബസില്‍ കയറിയാല്‍ കുലുങ്ങി കുലുങ്ങി കിക്ക്‌ ഒന്ന്‌ കൂടി കൂടും. പൈസ കുറവായാല്‍ ഞങ്ങള്‍ അവലംഭിക്കുന്ന മാര്‍ഗ്ഗമാണിത്‌. ആനമയക്കി കള്ളിന്റെ കുപ്പിയുടെ അടിവശത്ത്‌ ചോറുപോലെ എന്തോ അടിഞ്ഞു കിടപ്പുണ്ടാകും. അതു കുലുക്കി കുടിച്ചാല്‍ ഏതു പ്രൊഫഷണല്‍ കുടിയനും ഇരുന്നു പോകും.

മൃദംഗന്‍ ചെറ്റസര്‍ട്ടിഫിക്കറ്റ്‌ കിട്ടിയതിന്റേയും മുണ്ടഴിക്കാന്‍ തോന്നിയ അഭിശിപ്ത്തനിമിഷത്തിന്റേയും ഫീലിങ്ങില്‍ ഒന്നരക്കുപ്പി കുലുക്കി കഴിച്ചു. അങ്ങനെ ഒരു മഹാപ്രാക്കിനേക്കൂടി ചീത്തയാക്കിയ സന്തോഷത്താല്‍ ഞങ്ങള്‍ തിരിച്ചു പോന്നു. അടുത്ത ദിവസം മൂരി വന്നത്‌ വീണ്ടും ഞടുക്കുന്ന വാര്‍ത്തയുമായാണ്‌.

കള്ളുകുടി കഴിഞ്ഞ്‌ കോളേജില്‍ റെസ്റ്റ്‌ ചെയ്ത്‌ ഉച്ചക്ക്‌ കൊണ്ടുവന്ന ചോറു കഴിച്ച്‌ 4 മണിക്കാണ്‌ ഞങ്ങള്‍ സമരദിവസവും വീട്ടിലെത്താറുള്ളത്‌. അന്നും അവനോട്‌ അമ്മച്ചി ചോദിച്ചുവത്രേ? നീയെന്തിനിന്ന്‌ ആലുവയില്‍ പോയെന്ന്‌? അനിലും ബിനോയിയും തമ്മില്‍ എനി പ്രോബ്ബ്ലംസ്‌? ഇവന്‌ ആധിയായി. ഇനി അയ്യര്‍ ദ ഗ്രേറ്റ്‌ പോലെ അമ്മച്ചി ദ ഗ്രേറ്റ്‌ എങ്ങാനും ആയോ?

മറ്റൊരു ദിവസം സൂര്യമാനസം സിനിമകണ്ട്‌ കരഞ്ഞ വികാരജീവിയായ മൂരി വീട്ടില്‍ ചെന്നപ്പോള്‍ നീ എന്തിന്‌ സിനിമ കണ്ടു കരയുന്നു കുഞ്ഞേ, ടെസ്റ്റ്‌ പേപ്പറിലെ മാര്‍ക്കുകള്‍ കൃത്യമായി പറയുക, നിന്നെയിന്ന്‌ യൂണിഫോം ഇടാത്തതിന്‌ ലാബില്‍ നിന്ന്‌ പുറത്താക്കിയോ? എക്സിറ്റ്രാ! കറക്റ്റായി കാര്യങ്ങള്‍ ചോദിക്കുന്നു.

ഇവന്‍ ഏകദേശം ഭ്രാന്തിന്റെ വക്കത്തായി. നല്ല കുട്ടിയായി. ഒരു ദിവസം രാവിലെ വന്ന അവന്‍ ചാലക്കുടീ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ എന്റെ കഴുത്തിന്‌ കയറി ഒരു പിടി പിടിച്ചു. എന്തു ചെയ്തിട്ടും പിടി വിടുന്നില്ല. അവന്റെ മുത്ത്‌ ചിരിയാണെങ്കിലും പിടിക്ക്‌ ഒട്ടും മയമില്ലായിരുന്നു.

"എത്ര ദിവസമായെടാ ഇത്‌ തുടങ്ങിയിട്ട്‌?' അവന്‍ "അഞ്ചു മാസം" ഞാന്‍. 'ഇനി തുടരുമോ' അവന്‍ 'ഇല്ല' ഞാന്‍. കാര്യം ഇത്രയായിരുന്നു. തലേദിവസം ഇവന്റെ ചോറുമ്പാത്രം (ടിഫിന്‍ കാരിയര്‍) തുറന്നത്‌ പെങ്ങളായിരുന്നു. ഞാന്‍ കൃത്യമായി അതില്‍ എഴുതി ഇട്ടിരുന്ന മെസ്സേജ്‌ അവള്‍ എടുത്ത്‌ ചേട്ടാ ഇതുന്തുറ്റാ എന്ന്‌ ചോദിച്ച്‌ ഇവന്‌ കൊടുത്തു.

ഇവന്‍ എന്നെ കഴുത്തിന്‌ പിടിച്ചതുപോലെ അമ്മച്ചി അവളേയും കഴുത്തിന്‌ പിടിച്ചെത്രേ. ഞാന്‍ നല്‍കുന്ന മെസ്സേജുകള്‍ക്ക്‌ പാരിതോഷികമായി എനിക്ക്‌ സ്പെഷല്‍ ഓംലറ്റ്‌ തുടങ്ങിയ ഐറ്റംസ്‌ ഇവന്റെ ചോറിന്റെ കൂടെ കൈക്കൂലിയായി അമ്മച്ചി നല്‍കാറുണ്ടായിരുന്നു. എല്ലാം അന്നത്തത്തോടെ തീര്‍ന്നു. മിക്ക ഗെഡികളും അന്നുമുതല്‍ പാത്രത്തില്‍ ഊണ്‌ കൊണ്ടുവരുന്ന പരിപാടി നിര്‍ത്തി. ഒരു കാര്യം കൂടി: കൂടുതല്‍ പ്രശ്നമായേക്കാവുന്ന കാര്യങ്ങള്‍ ഞാന്‍ അറിയിക്കാറില്ലായിരുന്നു.
(എക്സാമ്പിള്‍: കള്ളുകുടി, ക്ലാസ്‌ കട്ട്‌ എക്സിട്രാ)......

എല്ലാം ഓര്‍മ്മകള്‍........

26 comments:

K.V Manikantan said...

വായിക്കുക. കമന്റുക. അമ്മച്ചി ദ ഗ്രേറ്റ്‌

ഉമേഷ്::Umesh said...

ദേവനും വക്കാരിയുമൊക്കെ പാരയുടെ തിയറിയേ എഴുതിയിരുന്നുള്ളൂ. ഇവനാ‍ണു യഥാര്‍ത്ഥ പാര!

യൂയേയീക്കാരേ, ഈ സങ്കുചിതനെ സൂക്ഷിച്ചുകൊള്ളണേ :-)

സങ്കുചിതാ, സംഗതി കൊള്ളാമെങ്കിലും, ഇടയ്ക്കു കുറച്ചുഭാഗം (ക്ലാസ്സിലെ അനില്‍-മറ്റവന്‍ സംഘട്ടനവിവരണം) അല്പം വിരസമായിപ്പോയി. പാര(!)ഗ്രാഫും സ്പേസുമൊക്കെ ശരിക്കിടാഞ്ഞിട്ടാണോ, കൂട്ടുകാരുടെ ഇരട്ടപ്പേരുകള്‍ കണ്‍ഫ്യൂഷനാകുന്നതാണോ എന്നറിഞ്ഞുകൂടാ.

എന്നാലും ടീനേജില്‍ ആനമയക്കിസേവയുണ്ടായിരുന്നു, അല്ലേ? സുകൃതക്ഷയം! :-)

സ്നേഹിതന്‍ said...

ടീനേജ്‌ കാലഘട്ടം അടിപൊളിയായിരുന്നുവല്ലെ.

ഡയാസഫേം അറിയാതെ കഴിച്ചപ്പോലെ. :)

Rasheed Chalil said...

ഹെന്റമ്മോ... പാര...

വിശാലമനസ്സുള്ള സങ്കുചിതന്‍ജീ അസ്സലായി

കുറുമാന്‍ said...

അമ്മച്ച്യേം കൊള്ളാം, സങ്കൂം കൊള്ളാം.......അന്നേ കൈ ക്കൂലി വാങ്ങി ഉറ്റ കൂട്ടുകാരനെ ഒറ്റികൊടുക്കുമായിരുന്നല്ലേ.....കൊള്ളാം, നല്ല ശോഭനമായ ഭാവി........

പാര നന്നായി....

പിന്നെ കഴിഞ്ഞ ഒരു കഥയിലും, ശ്രദ്ധിച്ചു. മുഖത്തിന് എല്ലായ്പോഴും മുത്ത് എന്നാണ് എഴുതികാണുന്നത്.......

എന്റെ കുറ്റമാണോ? അറിവില്ലായ്മയാണേല്‍ തിരുത്തണേ.....

Nikhil said...

ചേട്ടന്റെ മീശ കണ്ടാ പറയില്ല പാര പണിക്കാരനാന്ന്‌. അവസാനം കുറ്റം മുഴുവനമ്മച്ചിക്ക്‌.
ഇപ്പഴും ഇതൊക്കെ തന്നെ പണി?

myexperimentsandme said...

ഹ..ഹ സങ്കുചിതപ്പാര അടിപൊളി.

വര്‍ണ്ണമേഘങ്ങള്‍ said...

പാര ദ ഗ്രേറ്റ്‌..!
കൊള്ളാം സങ്കുചിതാ.

അരവിന്ദ് :: aravind said...

ഹ ഹ ഹ..
വളരെ രസിച്ചു സങ്കൂജീ :-)) അടിപൊളി ഓര്‍മകള്‍...
പണ്ട് മലയാറ്റൂരിന്റെ ഒരു കോളേജ് ഓര്‍മ വായിച്ചതോര്‍മ വന്നു..തമാശയെഴുത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളാണ് എനിക്കേറ്റം ഇഷ്ടം.
കഥയിങ്ങനെ.
മലയാറ്റൂരിനെ പഠിപ്പിച്ചിരുന്ന ഇംഗ്ലീഷ്, ഹിന്ദി പ്രൊഫസര്‍മാര്‍ തമ്മില്‍ ഭയങ്കര അഭിപ്രായവ്യത്യാസമാണ്. തൊട്ടതിനും പിടിച്ചതിനും എല്ലാം അടി, വഴക്ക്, വക്കാണം.
ഇംഗ്ലീഷ് പ്രൊഫസര്‍ എന്നും പാന്‍‌റ്റ്സ് ഇട്ടേ വരൂ..അന്ന് സിബ്ബില്ലല്ലോ..എല്ലാം ബട്ടന്‍സ് ആണ്. ഹിന്ദി പ്രൊഫസര്‍ മുണ്ടും, ജുബ്ബായും.
ഒരിക്കല്‍ വേഷം പറഞ്ഞായി അടി. ഇംഗ്ലീഷ് പ്രൊഫസര്‍ ഹിന്ദിയുടെ മുണ്ടിനെ വിലകുറഞ്ഞത് കണ്ട്രി എന്നൊക്കെ വിളിച്ചപമാനിച്ചു. കോപം കൊണ്ട് കണ്ണുകാണാതാ‍യ ഹിന്ദി , അറ്റകൈക്ക് ഇംഗ്ലീഷിനെ തന്റെ മുണ്ട് പൊക്കി അങ്ങ് കാണിച്ചത്രേ!!!
ഇംഗ്ലീഷ് നിന്നു പരുങ്ങി. തിരിച്ച് കാണിക്കാന്‍ പാന്റ്സ് ബട്ടന്‍സൊക്കെ അഴിക്കുന്നത് അത്ര എളുപ്പമല്ല..
അപ്പോ മൂപ്പരെന്തു ചെയ്തു?
ഇതൊന്നും അറിയാതെ സൈഡില്‍ കൂടെപ്പോയ സംസ്കൃതം പ്രൊഫസറുടെ മുണ്ട് ഒറ്റപ്പൊക്കല്‍!

myexperimentsandme said...

പക്ഷേ അരവിന്ദേ, അവിടെ ടെക്ക്‍നിക്കറലി ഒരു പ്രോബ്ലമുണ്ട്. മുണ്ട് പൊക്കലിന് സമാനമായ ഒരു ക്രിയ സിബ്ബുണ്ടെങ്കില്‍ കൂടി പാന്റ്സിനില്ല. കാരണം, എത്രയൊക്കെ കളി കളിച്ചാലും പാന്റ്‌സ് പൊക്കുക എന്നുള്ള പരിപാടി അതിട്ടുകൊണ്ട് നടക്കില്ല. ഇനി അത് പൊക്കണമെന്നു തന്നെയുണ്ടെങ്കില്‍ പാന്റ്സ് ഊരിയിട്ട് മാത്രമേ അത് പൊക്കിക്കാണിക്കാന്‍ പറ്റൂ. ഇതൊക്കെയാണ് നമ്മുടെ തനതായ പാരമ്പര്യത്തിന്റെ ഗുണങ്ങളില്‍ ചിലത് എന്ന് ഞാന്‍ പറയും. സായിപ്പ് എത്ര മസിലുപിടിച്ചുകൊള്ളട്ടെ, നമ്മള്‍ ഒരു സെക്കന്റിന്റെ ആയിരത്തിലൊരംശം സമയം കൊണ്ട് മുണ്ടും പൊക്കിക്കാണിച്ച് വീട്ടില്‍ ചെന്നാലും സായിപ്പിന് അതേ വേഗതയില്‍ ഒരു പ്രതിക്രിയ സാധ്യമല്ല. അടുത്തുകൂടെ വേറേ വല്ലവരും മുണ്ടുടുത്തു പോയാല്‍ അവരുടെ പൊക്കിക്കാണിച്ച് സായൂജ്യമടയാമെന്ന് മാത്രം. ഇത് അവരുടെ സ്വയം പര്യാപ്തമില്ലായ്‌മയേയും കൂടിയാണ് കാണിക്കുന്നതെന്ന് ഞാന്‍ പറയും. അസാദ്ധ്യമായി ഒന്നുമില്ല എന്ന നേ പൊളിയന്‍ പറഞ്ഞത് ചുമ്മാ. അസാധ്യമായ ഒന്നാണ് പാന്റ്സിട്ടോണ്ട് അത് പൊക്കിക്കാണിക്കല്‍. എപ്പടി? :)


(ഹോ എന്തൊരാശ്വാസം)

സങ്കൂ, ഷമി. ചിലപ്പോള്‍ പിടിച്ചാല്‍ കിട്ടൂല്ല :)

അരവിന്ദ് :: aravind said...

ഹോ വക്കാരീ..ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് സായ്പ്പ്‌സ്..

മുണ്ട് പൊക്കുക, പാന്റ്സ് താഴ്ത്തുക..അവസാന ഫലം എല്ലാം ഒന്നല്ലേ?

ഈ ഒരു സ്ഥിതിവിശേഷം കണ്ടുകൊണ്ടാണല്ലോ പണ്ടേതോ സായ്‌വ് മാര്‍ഗ്ഗം പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം എന്ന് പറഞ്ഞത്?

പിന്നെ മുണ്ട് പൊക്കുമ്പോളുള്ള ആ മാനസ്സിക സന്തോഷവും സംതൃപ്തിയും പാന്റ്സ് ഊരുമ്പോള്‍ കിട്ടുമോ എന്നതിനേക്കുറിച്ച് ഒരു പഠനം നടത്താവുന്നതാണ്.

പക്ഷേ കണ്ടുകൊണ്ടു നില്‍ക്കുന്നവന് മുണ്ടായാലും പാന്‍‌റ്റ്സായാലും അവസാനം എഫക്ട് എല്ലാം ഒന്നു തന്നെ...:-)

Rasheed Chalil said...

വക്കാരി ആശ്വസിക്കാന്‍ വരട്ടേ...
അരവിന്ദിന്റെ ചൊദ്യത്തിനു മറുപടിനല്‍കൂ...

മറുപടിനല്‍കൂ...മറുപടിനല്‍കൂ...മറുപടിനല്‍കൂ... സര്‍ക്കാരേ... (വക്കാരേ.. ആവേശത്തിനിടയില്‍ പദം മാറിയതറിഞ്ഞില്ല...)

myexperimentsandme said...

അണ്ടര്‍ എസ്റ്റിമേറ്റ്. അതുതന്നെയാണ് പോയിന്റ്. മുണ്ടുടുത്ത നമുക്ക് പാന്റിസിട്ട സായിപ്പിന്റെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യാന്‍ എത്ര സമയം പിടിക്കും? അതേ സമയം നമ്മളെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യാന്‍ സായിപ്പിന് സ്പ്ലിറ്റ് സെക്കന്റ്സ് മാത്രം മതി. ഇത് ചൂഷണമല്ലേ? :)

ഞാന്‍ നിര്‍ത്തി.

myexperimentsandme said...

റഷീദേ, ഇത്തിരി വെട്ടം കൂടിയുണ്ടെങ്കില്‍...... :)

Rasheed Chalil said...

ഇത്തിരിവെട്ടം കൂടിയുണ്ടെങ്കില്‍ കട്ടപ്പൊക

ബിന്ദു said...

കലാലയ കാലം ഒരു കാലം തന്നെയായിരുന്നു അല്ലേ? ഒരു വട്ടം കൂടിയെന്‍....
:)

വളയം said...

അന്നത്തെ പാരകളിലിനിയുമെത്രപേര്‍ തലകുത്തിവീണിരുന്നൂന്നാര്‍ക്കറിയാം..

Adithyan said...

ഹഹ്ഹ... കൊള്ളാം :)

ഭാഗ്യം ഈ റെയിഞ്ച് ഗഡികളൊന്നും കൂടെ ഇല്ലാതിരുന്നത് :)

ഇടിവാള്‍ said...

പ്വായന്റ് നമ്പര്‍ 1 ഉം, നമ്പര്‍ 2 ഉം തമ്മില്‍ എന്തരു ബന്ധം ശങ്കൂ...

ഇനി അപ്പച്ചന്‍ ഓടി ഗപ്പു മേടിച്ചതോണ്ടാണൊ അമ്മച്ചിക്ക് ദിവ്യശക്തി കിടൈച്ചത് ?? എവിടെയോ ഒരുവശപ്പെശകുണ്ടല്ലോ.. അതോ ഇടക്കുനിന്നും വരിയെങ്ങാന്‍ വിട്ടു പോയോ ??
==================

1. ഒരു ദിവസം മൂരി എന്ന നാമധേയത്തില്‍ മാത്രം കോളേജില്‍ അറിയപ്പെടുന്ന ദീപക്‌ കാലത്തേ ക്ലാസില്‍ വന്നത്‌ ഒരു അല്‍ഭുതവാര്‍ത്തയുമായാണ്‌. അവന്റെ അമ്മച്ചിക്ക്‌ എന്തോ അത്ഭുത ശക്തി ലഭിച്ചിരിക്കുന്നുവത്രേ.

2. കാരണം അവന്റെ അപ്പച്ചന്‌ മധുരാ കോട്സ്‌ ഫാക്ടറിയില്‍ ബുഡ്ഡകള്‍ക്കായി നടത്തിയ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയത്രേ.

Unknown said...

അപ്പൊ സാറ് പുലിയായിരുന്നല്ലേ?

രസിച്ച് വായിച്ചു. :-)എങ്കിലും ടീനേജില്‍ ആനമയക്കി? ഹൌ..

K.V Manikantan said...

ഏഡേ അഭിനവ ഇഡി ഗെഡി കിറുഷണന്‍ നായരേ........
ശ്രദ്ധിച്ച്‌ വായിക്കുക:

ഒരു ദിവസം മൂരി എന്ന നാമധേയത്തില്‍ മാത്രം കോളേജില്‍ അറിയപ്പെടുന്ന ദീപക്‌ കാലത്തേ ക്ലാസില്‍ വന്നത്‌ ഒരു അല്‍ഭുതവാര്‍ത്തയുമായാണ്‌. അവന്റെ അമ്മച്ചിക്ക്‌ എന്തോ അത്ഭുത ശക്തി ലഭിച്ചിരിക്കുന്നുവത്രേ. കാരണം അവന്റെ അപ്പച്ചന്‌ മധുരാ കോട്സ്‌ ഫാക്ടറിയില്‍ ബുഡ്ഡകള്‍ക്കായി നടത്തിയ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയത്രേ. ഇതു വന്ന്‌ ഞങ്ങളോട്‌ പറഞ്ഞു എന്ന ഒരേ ഒരു തെറ്റ്‌ ചെയ്തതിന്‌ അന്ന്‌ അവന്റെ തല തിന്നാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ക്ലാസിലെ സാധാമെംബേഴ്സിന്‌ ഒരു സൈസ്‌ പട്ടികള്‍ക്ക്‌ കൊടുക്കുന്ന ബിസ്ക്കറ്റും, ഹൈക്കമാന്റ്‌ എന്നറിയപ്പെടുന്ന 'ടെറിബ്ബില്‍ ടെന്‍' മെംബേഴ്സിന്‌ ക്യാന്റീനില്‍ നിന്ന്‌ പൊറോട്ട വിത്ത്‌ ചട്നിയും (പൊറോട്ടക്ക്‌ ചട്ട്നി മാത്രമേ അവിടെ ലഭിക്കുള്ളൂ) ഒരു രൂപയുടെ സ്പെഷല്‍ ചായയും ആയിരുന്നു ചിലവ്‌. പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ഞാനും മൂരിയുമെല്ലാം ഹൈക്കമാന്റ്‌ അംഗങ്ങള്‍ ആയിരുന്നു. ഇവന്‍ വീട്ടില്‍ ചെന്ന്‌ ചായകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മച്ചി ചോദിക്കുന്നു "ഇന്ന്‌ എത്ര ചിലവായെടാ" എന്ന്‌. 'കാലത്ത്‌ ഒരു ചായ, ഉച്ചക്ക്‌ ഒരു ഉപ്പുസോഡ, വൈകുന്നേരം ചായ പരിപ്പുവട മൊത്തം മൂന്ന്‌ രൂപാ അമ്പത്‌ പൈസ' എന്ന്‌ അവന്‍ മറുപടി പറഞ്ഞു. ഒരു ഹൈസ്ക്കൂള്‍ അധ്യാപികയായ അമ്മച്ചി അവന്റെ ചെവിക്ക്‌ പിടിച്ച്‌ തിരിച്ച്‌ പട്ടി ബിസ്ക്കറ്റിനും, പൊറോട്ടാ-ചുറ്റുവട്ടങ്ങള്‍ക്കും കൂടി മൂന്നര അല്ലേടാ എന്ന്‌ ചോദിച്ചു. ഇതെങ്ങനെ അമ്മച്ചി അറിഞ്ഞു എന്ന്‌ അവന്‍ ചോദിച്ചു. 'നീ അനങ്ങിയാല്‍ ഇനി ഞാനറിയും. ജസ്റ്റ്‌ റിമമ്പര്‍ ദാറ്റ്‌' എന്ന്‌ അമ്മച്ചിയും. ഇതായിരുന്നു അവന്റെ അത്ഭുതത്തിന്‌ നിദാനം.

ഇതില്‍ പറഞ്ഞ സ്പെഷല്‍ ചായയും പൊറോട്ട വിത്ത്‌ ചട്ണിയും കുമുകുമാ എന്ന് അടിച്ചവരില്‍ ഒരുവായ നീ തന്നെ ഇത്‌ പറയണം....

ടെറിബിള്‍ ടെന്‍ മെംബേഴ്സിന്‌ എല്ലാം അല്ഷിമേഷ്ഴ്സ്‌ ബാധിച്ചോ?

ഇടിവാള്‍ said...

ഡായ് ശങ്കൂ, തന്നന്തെരുവുകളു കാട്ടാതഡേയ്..
ആ “കാരണം” എന്ന വാക്ക് അവിടെ എന്തിനു വന്നൂ ?? എങ്ങേ വന്നൂ ? ഏതിലേ വന്നു?

ഇതിപ്പോ താഴേക്കാണ്‍ഊന്ന പാരഗ്രാഫ്, കൌണ്ടറടിക്കുന്ന പോലെ മൂക്കും പൊത്തി ഒറ്റ പിടുത്തം പിടിച്ചാല്‍, വായിച്ചവനു മനസിലാവുക എന്തെന്നാല്‍... അമ്മച്ചിക്ക് ദിവ്യ ശക്തി കിട്ടിയതിനാല്‍ അപ്പച്ചനു കപ്പു കിട്ടീ എന്നാ..
പീനെ, ഈ രണ്ടു വിവരവും മൂരി ഒരേ ദിവസമാണോ പറഞ്ഞത് എന്നോര്‍ത്ത് നോക്കിക്കേ.. ;)

ഇവിടെ ഭാഷാ പണ്ഡിതന്മാരാരുമില്ലേ, എന്റെ സഹായത്തിനു ??



ഒരു ദിവസം മൂരി എന്ന നാമധേയത്തില്‍ മാത്രം കോളേജില്‍ അറിയപ്പെടുന്ന ദീപക്‌ കാലത്തേ ക്ലാസില്‍ വന്നത്‌ ഒരു അല്‍ഭുത വാര്‍ത്തയുമായാണ്‌. അവന്റെ അമ്മച്ചിക്ക്‌ എന്തോ അത്ഭുത ശക്തി ലഭിച്ചിരിക്കുന്നുവത്രേ. കാരണം അവന്റെ അപ്പച്ചന്‌ മധുരാ കോട്സ്‌ ഫാക്ടറിയില്‍ ബുഡ്ഡകള്‍ക്കായി നടത്തിയ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയത്രേ

Unknown said...

സങ്കുചിതന്‍ ചേട്ടാ,
ഇടിവാള്‍ ഗഡി പറഞ്ഞത് ശരിയാണ്. ആ ഭാഗത്ത് ഒരു കണ്‍ഫ്യൂഷ്യസ് അച്ചായന്‍ കറങ്ങിയടിച്ച് നില്‍പ്പുണ്ട്.

പിന്നെ ഇടിവാള്‍ ഗഡ്യേ... ഇങ്ങളും ഈ ആനമയക്കി ടീമിലായിരുന്നല്ലേ? ഉം..ഉം.
ഇതാ ഞാന്‍ പറയുന്നത് മിന്നലിനെ കാണണമെന്ന്.

Visala Manaskan said...

നന്നായിട്ടുണ്ട് സങ്കുചിതാ..
അന്തകാലത്ത് ആനമയക്കിയാണടിച്ചിരുന്നതെങ്കില്‍...

ഇടിവാള്‍ said...

ദില്‍ബുവേ...

ആനമയക്കിയോ ? അതെന്തൂട്ട് സാധനാ മാഷേ..
ഇനി ഏതേലും ആന മയങ്ങീന്നാണോ ഇങ്ങളു ഉദ്ദേശിച്ചത് ??

എനിക്ക് ഈ ശങ്കുവിനെ പരിചയം പോലുമില്ല കെട്ടാ..

Unknown said...

ഇടിവാള്‍ ഗഡ്യേ,

ഇനി ഒന്നും പറഞ്ഞിട്ട് കാര്യല്ല്യ. മാര്‍ക്ക് പോയീട്ടാ. ഞങ്ങളുടെ അവടെ ഒരു പറച്ചിലുണ്ട്.
ഇട്ട കുളി വണ്ടീല്‍ കയറില്ല എന്നോ അതു പോലെന്തോ.

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.