Sunday, May 27, 2007

ഈ ഫോട്ടോ എടുത്തത് എട്ടാം ക്ലാസുകാരന്‍!

കഴിഞ്ഞ വെള്ളിയാഴ്ച അലിക്കുന്നിലെ (ജെബല്‍ അലി) ഗാര്‍ഡന്‍സില്‍ (തറവാടി-വല്യമ്മായി താമസിക്കുന്ന ഏരിയ) ഒരു മീറ്റിംഗില്‍ സംബന്ധിക്കേണ്ടി വന്നു. ഗാര്‍ഡന്‍സ് കണ്ടാല്‍ ദുബായി ആണെന്ന് തോന്നുകയേ ഇല്ല. കുറേ മരങ്ങളും തരുലതാദികളും കൂടി നാട്ടിലെ മലഞ്ചെരുവിലെ ക്വാര്‍ട്ടേര്‍സുകളുടെ (ഒരേ പോലെയുള്ള ബില്‍ഡിംഗുകള്‍) പ്രതീതി.

ഒരു കൊച്ചു പയ്യന്‍ അവനേക്കാള്‍ വലിയ ഒരു ക്യാമറയും താങ്ങിപ്പിടിച്ച് ഗാര്‍ഡനില്‍ കൂടി അലഞ്ഞു തിരിയുന്നതു കണ്ടു. ഇടയ്ക്കിടയ്ക്ക് ഫോട്ടോസും എടുക്കുന്നുണ്ടായിരുന്നു. ടി പയ്യന്‍ മീറ്റിംഗില്‍ സംബന്ധിക്കാന്‍ വന്നിരുന്ന രണ്ടു പേരുടെ മകന്‍ ആണെന്ന് ഞാന്‍ അറിഞ്ഞത് ഈ കുട്ടി മീറ്റിംഗ് നടക്കുന്ന വീടിനകത്തേക്ക് കേറിവന്നപ്പോഴാണ്. അവന്‍ എടുത്ത ഫോട്ടോസ് കണ്ട് really അതിശയിച്ചു പോയി. കൂടുതല്‍ അന്വേഷങ്ങളില്‍ നിന്ന് ഇദ്ദേഹത്തിന് ബൂലോഗത്തില്‍ സ്വന്തമായി അല്‍പം സ്ഥലം ഉണ്ടെന്ന് മനസിലായി. പ്രായം വച്ചു നോക്കിയാല്‍ അതീവ അത്ഭുതവും, ആരെടുത്തു എന്ന് അറിയാതെ കണ്ടാല്‍ അതിമനോഹരം എന്ന് തോന്നുന്നതുമായ പക്ഷികളുടേ ചിത്രങ്ങള്‍! നമ്മുടെ ബ്ലോഗുകളില്‍ ഫോട്ടോ തരംഗമാണെങ്കിലും ഈ കുട്ടിയുടെ ബ്ലോഗ്ഗ് ശ്രദ്ധിക്കാതെ പോകുന്നത് കഷ്ടമാണെന്ന് തോന്നിയതു കൊണ്ടാണ് ഈ കുറിപ്പ് ഇവിടെ പോസ്റ്റിയത്. ബൂലോഗക്ലബില്‍ പോസ്റ്റിയാല്‍ അടികൊള്ളും എന്ന് തോന്നി ;)


ഈ ബ്ലോഗ് സന്ദര്‍ശിക്കൂ. ഒരു കൊച്ചു പക്ഷിനിരീക്ഷകന്‍ കം ഫോട്ടോ ഗ്രാഫറെ പരിചയപ്പെടൂ.
http://nithinspics.blogspot.com/2007/05/bulbul-on-mayflower-branch.html

ഈ ഫോട്ടോ ഒറിജിനല്‍ വലുപ്പത്തില്‍ കാണണം. fantastic!

Wednesday, May 23, 2007

ചെഗുവേര മകള്‍ക്കയച്ച അവസാന കത്ത്.


ക്യൂബന്‍ വിപ്ലവത്തിന്റെ കുന്തമുനയും വിപ്ലവാനന്തരം ക്യൂബന്‍ വ്യവസായ മന്ത്രിയുമായിരുന്നു ഡോ. എണസ്റ്റോ ചെ ഗെവാര ബൊളീവിയന്‍ കാടുകളില്‍ വച്ചോ മറ്റോ മകള്‍ക്കെഴുതിയ വിടവാങ്ങല്‍ കത്ത്‌.
'പ്രിയമുള്ള ഹില്‍ഡീറ്റ,

ഇന്നെഴുതുന്ന ഈ കത്ത്‌ നിനക്ക്‌ കിട്ടുന്നത്‌ വളരെ കഴിഞ്ഞായരിക്കും. നിന്നെ ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്‌. നിന്റെ ഈ പിറന്നാളിന്റെ അന്ന് നീ സന്തുഷ്ടയായിരിക്കുമെന്ന് വിശ്വസിക്കുന്നു. നീ ഏതാണ്ടൊരു യുവതിയായിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്‌ ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെ അര്‍ത്ഥമില്ലാത്ത ഞഞ്ഞമിഞ്ഞ എഴുതി അയയ്ക്കാന്‍ എനിക്കിപ്പോള്‍ സാധ്യമല്ലല്ലോ?

ഞാനിപ്പോള്‍ വളരെ അകലെയൊരിടത്താണെന്ന് നിനക്കറിയാമായിരിക്കുമല്ലോ? ഇനിയും വളരെക്കാലം നമ്മുടെ ശത്രുക്കള്‍ക്കെതിരായി കഴിയുന്നതെല്ലാം ചെയ്തുകൊണ്ട്‌ ഇവിടെ തന്നെ തങ്ങേണ്ടി വരികയും ചെയ്യും. ഇതില്‍ എന്റെ സംഭാവന അത്ര വലുതല്ലെങ്കിലും മോശവുമല്ല. നിനക്ക്‌ നിന്റച്ഛനെപ്പറ്റി എപ്പോഴും അഭിമാനിക്കാനേ വകയുണ്ടാവൂ. എനിക്ക്‌ നിന്നെപ്പറ്റിയെന്ന പോലെ.


നമ്മുടെ സമരം വളരെ ദീര്‍ഘമായ ഒന്നാണെന്നും, നീ വളര്‍ന്ന് വലുതായിക്കഴിഞ്ഞാലും അതിനായി നിനക്ക്‌ നിന്റേതായ സംഭാവന നല്‍കാനുണ്ടാകുമെന്നും ഓര്‍ത്തിരിക്കണം. അതുവരെയ്ക്ക്‌ നല്ലൊരു വിപ്ലവകാരിയാകാന്‍ നീ തയ്യാറെടുക്കണം. നിന്റെ ഈ പ്രായത്തില്‍ അതിന്നര്‍ത്ഥം നീ നല്ലപോലെ കഴിവിന്റെ പരമാവധി പഠിക്കുകയും നീതിക്കുവേണ്ടി എല്ലായ്പ്പോഴും ശബ്ദമുയര്‍ത്താന്‍ സന്നദ്ധതയായിരിക്കുകയും വേണമെന്നാണ്‌. കൂടാതെ, അമ്മ പറയുന്നതനുസരിക്കണം. നീ വലിയ ആളാണെന്ന് ഭാവിക്കാതിരിക്കുകയും വേണം. അതിന്‌ സമയം വരുന്നുണ്ട്‌.


സ്കൂളിലെ ഏറ്റവും നല്ല കുട്ടികളില്‍ ഒരാളാകാന്‍ നീ ശ്രമിക്കണം. നല്ലതെന്ന് പറയുന്നത്‌ ഏതര്‍ത്ഥത്തിലാണെന്നറിയാമല്ലോ? എല്ലാ കാര്യങ്ങളിലും മുന്നില്‍ നില്‍ക്കണം. പഠനത്തിലും വിപ്ലവത്തിനു പറ്റിയ തരത്തിലുള്ള പെരുമാറ്റത്തിലുമെല്ലാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കാര്യ ഗൌരവത്തോടെ പണിയെടുക്കുകയും മാതൃഭൂമിയോടും വിപ്ലവത്തോടും കൂറു പുലര്‍ത്തുകയും, സഖാക്കളെപോലെ പെരുമാറുകയും മറ്റും മറ്റും വേണം. നിന്റെ പ്രായത്തില്‍ ഞാനങ്ങനെ ആയിരുന്നില്ല. പക്ഷേ, അപ്പോള്‍ ഞാന്‍ ജീവിച്ചിരുന്നത്‌ മനുഷ്യര്‍ പരസ്പരം ശത്രുക്കളെപ്പോലെ കടിപിടി കൂടിയിരുന്ന ഒരു സമൂഹത്തിലായിരുന്നുവെന്ന് ഓര്‍ക്കുമല്ലൊ. തികച്ചു വ്യത്യസ്തമായ മറ്റൊരു കാലഘട്ടത്തില്‍ ജീവിക്കാനുള്ള സൌഭാഗ്യം നിനക്ക്‌ കൈവന്നിട്ടുണ്ട്‌. അതു മറക്കാതെ നീ ജീവിക്കുകയും വേണം.

ഇടയ്ക്കിടയ്ക്ക്‌ കൊച്ചുങ്ങളുടെ കാര്യം ശ്രദ്ധിക്കുകയും ശരിക്കു പഠിക്കാനും പെരുമാറാനും അവരെ ഉപദേശിക്കുകയും ചെയ്യണം. അലൈഡീറ്റയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. ചേച്ചിയെന്ന നിലയ്ക്ക്‌ നിന്നോട്‌ അവള്‍ക്ക്‌ എന്ത്‌ ആരാധനാഭാവമാണുള്ളതെന്നറിയാമല്ലോ?

എന്നാല്‍ വല്യമ്മേ നിര്‍ത്തട്ടെ. ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍! എനിക്കുവേണ്ടി അമ്മയേയും ഗീനയേയും കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കുക. നമ്മുടെ വേര്‍പാടിന്റെ കാലമത്രയും ഓര്‍മ്മയിരിക്കത്തക്കവിധത്തില്‍ ഈ എഴുത്തിലൂടെ നിന്നെ ഒന്നു കെട്ടിപ്പിടിച്ചുമ്മ വയ്ക്കുവാന്‍ എന്നെയും അനുവദിക്കുക.



എന്ന് സ്വന്തം അച്ഛന്‍.


ക്യൂബന്‍ വ്യവസായമന്ത്രിയായിരുന്നപ്പോള്‍ ചെയുടെ ചില പ്രവര്‍ത്തനങ്ങള്‍:



ഒരു പഞ്ചസാര ഫാക്ടറിയുടെ പ്രവര്‍ത്തനം പരിശോധിക്കുന്നു.



ഒരു തുറമുഖ തൊഴിലാളി എന്ന നിലയ്ക്ക്.


കരിമ്പ് വെട്ടുന്നതിനിടയില്‍

കടപ്പാട്: ഏര്‍ണസ്റ്റോ ചെ ഗെവാര. by ഐ. ലവ് രേത്സ്കി

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.