Wednesday, July 19, 2006

പരോള്‍ (ചെറുകഥ)

'എന്റെ കാര്‍ന്നോമാരെ, എനിക്ക്‌ പോണ്ടാ. ഞാന്‍ ഇവ്ടെ തന്നെ നിന്നോളാം. എന്റെ വിസ ശരിയാവല്ലേ. എന്നാ ഞാന്‍ കൊച്ചപ്പന്റെ കടേന്ന്‌ നൂറ്‌ എണ്ണ വാങ്ങി വിളക്കു വക്കാം.'
കണ്ണന്‍ കണ്ണടച്ച്‌ കൈകൂപ്പി വീണ്ടും സ്വകാര്യം പറയുകയാണ്‌. അവന്റെ പഴയ കാര്‍ന്നോമ്മാരാണ്‌ കാവില്‍ ഇരിക്കുന്നത്‌. അഞ്ചുപേരുണ്ട്‌. നടുവില്‍ ഇരിക്കുന്നതാണത്രേ ഏറ്റവും വലിയ മുത്തമ്മാന്‍. അവിടെ മാത്രം ഒരു കല്ലിന്മേല്‍ ഒരു കുടപോലെ വേറെ ഒരു ചതുരക്കല്ലു വച്ചിട്ടുണ്ട്‌. ആ മുത്തമ്മാന്‌ മാത്രമേ എന്നും വിളക്ക്‌ വക്കൂ. ഈ അറ്റത്തിരിക്കുന്നത്‌ അവന്റെ അച്‌'ന്റെ അമ്മാവന്‍. ഇരുപതാമത്തെ വയസില്‍ മരിച്ചതാത്രേ. അച്‌'മ്മയും ആ അമ്മാമനെ കണ്ടിട്ടില്ല. ഇതൊക്കേ അച്‌'മ്മ പറഞ്ഞുകൊടുത്തതാണവന്‌. വിളിച്ചാ വിളിപ്പുറത്താ മുത്തമ്മാന്‍. പണ്ട്‌ അച്‌'മ്മയുടെ സ്വര്‍ണ്ണമാല കാണാതെ പോയി. അപ്പോ നേര്‍ന്നു നൂറെണ്ണ അതാ കിടക്കുന്നു മാല കുളത്തിന്റെ പടവില്‍. മുറ്റമടിക്കാന്‍ വരുന്ന വിലാസിനി പറഞ്ഞതാ.'ന്റെ മുത്തമ്മാ, കാര്‍ന്നോന്മാരെ... എന്നെ ഇവ്ടന്ന്‌ കൊണ്ടോവാന്‍ സമ്മതിക്കല്ലേ..എണ്ണ മറക്കാതെ കൊണ്ട്‌ര്‍്വ‍ാം..'നേര്‍ന്നാ പിന്നെ മറക്കാന്‍ പാടില്ലാ. അവന്റെ കാര്‍ന്നോന്മാര്‍ മുന്‍ കോപികളാണുപോലും.

രാവിലെയാണ്‌ അവന്റെ അച്‌'നും അമ്മയും വിളിച്ചത്‌. വെക്കേഷന്‍ കഴിഞ്ഞാല്‍ അവനെയും അങ്ങോട്ട്‌ കൊണ്ടുപോവുന്നൂന്ന്‌. അബുദാബിയിലേക്ക്‌. കേട്ടപ്പോള്‍ തുടങ്ങിയതാണ്‌ കണ്ണന്‌ പരവേശം. മുത്തച്‌'ന്‍ വരട്ടെ. എനിക്ക്‌ വിസയും വേണ്ട ഒരു തേങ്ങയും വേണ്ട. കിഴക്കേലെ ബ്ലാക്കി പട്ടി അതാ പോകുന്നു. അവന്‍ കുനിഞ്ഞ്‌ ഒരു കല്ലെടുത്തു. അതിന്‌ ഭയങ്കര ബുദ്ധിയാണ്‌. കുനിയുന്നതു കാണുമ്പോളേ അത്‌ സ്ഥലം കാലിയാക്കും. അവന്‍ കല്ല്‌ വെറുതേ ഒരു തെങ്ങുമ്മേ വീക്കി. ശ്ശെ അതും കൊണ്ടില്ല. താഴത്തെ ഒട്ടു മാവിന്മേല്‍ കുരുവിക്കൂട്ടില്‍ മൂന്നാല്‌ മുട്ടയുണ്ട്‌. അത്‌ വിരിഞ്ഞോന്ന്‌ നോക്കണം. അവന്‍ അങ്ങോട്ട്‌ നടന്നു. നമ്മള്‍ അതില്‍ തൊടാതെ നോക്കണം. തൊട്ടാല്‍ പിന്നെ കുരുവി ആ കൂട്ടില്‍ വരില്ല.. പിന്നെ പാമ്പുംകാവിലെ മഞ്ചാടിക്കുരു ശേരിച്ച്‌ വക്കുന്ന പാത്രത്തില്‍ കുറെ പെറുക്കി ഇടണം. ഇപ്പോള്‍ നാലായിരത്തി ഒരുനൂറ്റിഅമ്പതെണ്ണമുണ്ട്‌. കുറേ ആകുമ്പോള്‍ അവന്‍ ഉണ്ടാക്കിയ പൂന്തോട്ടത്തില്‍ വിരിക്കും. അപ്പോ നല്ല ഭംഗി ഉണ്ടാകും അകലെ നിന്ന്‌ കാണാന്‍. അമ്മുവിന്റെ വീട്ടില്‍ അങ്ങിനെ ചെയ്തിട്ടുണ്ട്‌.

അവന്‌ സ്വന്തമായി ഒരു വാഴയുണ്ട്‌. കുഴി കുത്തിതന്നത്‌ മാണിക്യനാണ്‌. പക്ഷേ വാഴ നട്ടത്‌ അവനാണ്‌. നേന്ത്രവാഴയാ. എന്നും രാവിലെ അതിന്‌ പുതിയ ഇല വന്നോ എന്ന്‌ അവന്‌ നോക്കേണ്ടതുണ്ട്‌. അവനണാല്ലോ അതിന്റെ ഉടമസ്ഥന്‍. കൂമ്പടയാതിരുന്നാല്‍ മതിയായിരുന്നു. കൂമ്പടഞ്ഞാല്‍ പിന്നെ അതു വെട്ടിക്കളയുകയല്ലാതെ വേറെ ഒരു വഴിയുമില്ലന്നാണ്‌ മാണിക്യന്‍ പറഞ്ഞത്‌. അവന്റെ അച്‌'ന്‌ പഠിക്കുന്ന കാലത്ത്‌ കുറേ വാഴകൃഷി ഉണ്ടായിരുന്നത്രേ. അന്നും മാണിക്യനായിരുന്നു സഹായത്തിനെന്നാണ്‌ മാണിക്യന്റെ പത്രാസ്‌.

അവനെന്തൊക്കെ സ്വപ്നങ്ങളായിരുന്നെന്നോ? അടുത്ത കൊല്ലം അവന്‍ ഏഴ്‌ സിയിലേക്കാണ്‌. ഏഴു കഴിഞ്ഞാല്‍ പിന്നെ ചാലക്കുടിയില്‍ പോകണം. അപ്പോ ബസില്‍ പോകാം. കാര്യം അവന്‍ അബുദാബിയിലും ബസിലാണ്‌ സ്ക്കൂളില്‍ പോയിരുന്നത്‌. ഇതതു പോലെയല്ലത്രേ. ചിലപ്പോള്‍ ഇരിക്കാന്‍ പോയിട്ട്‌ നിക്കാന്‍ കൂടി സ്ഥലം ഉണ്ടാവില്ലത്രേ വടക്കേലെ സിന്ധു ആന്റി പറഞ്ഞതാ. ആന്റീന്നല്ല ചേച്ചീന്നാത്രേ വിളിക്കേണ്ടത്‌. മുത്തച്‌'ന്റെ ഓര്‍ഡറാ. അടുത്ത കൊല്ലം അവനെ സ്ക്കൂള്‍ ലീഡറാക്കുമെന്ന്‌ സുശീല ടീച്ചര്‍ അമ്പലത്തില്‍ വച്ച്‌ അച്‌'മ്മയോട്‌ പറയുന്നത്‌ അവനും കേട്ടതാണ്‌. എന്നിട്ട്‌ വേണം അസംബ്ലിക്ക്‌ സ്റ്റേജില്‍ കേറി നിന്ന്‌ എല്ലാര്‍ക്കും "ഇന്‍ഡ്യ ഈസ്‌ മൈ കണ്‍ട്രി" ചൊല്ലിക്കൊടുക്കാന്‍. അപ്പോഴാണ്‌ ഒരു വിസ വന്നിരിക്കുന്നത്‌. 'ഞാന്‍ പോവില്ല്യ.. നോക്കിക്കോ.' പറഞ്ഞത്‌ ഇത്തിരി ഒറക്കെ ആയിപ്പോയി.

"എങ്ക്ട്‌ പൂവില്ല്യാന്നാ കണ്ണേട്ടാ" ഓ, അമ്മു. അമ്മൂന്റച്‌'നും അവന്റെ അച്‌'നും കൂടി ചെറുപ്പത്തില്‍ ഒപ്പിക്കാത്ത വേലത്തരങ്ങളില്ലെന്നാ അമ്മൂന്റെ അച്‌'മ്മ പറയാറ്‌. ഇവള്‍ക്ക്‌ എന്തിന്റെ കൊഴപ്പാ. എപ്പ നോക്ക്യാലും പിന്നാലെ വരും. പിശാശ്‌. വേണ്ടാ, പിശാശ്‌ എന്ന്‌ വിളിക്കണ്ടാ. ഇവള്‌ കാരണമാണവന്‍ സ്ക്കൂളിലെ ഹീറോ ആയത്‌. അവള്‍ടെ ക്ലാസിലെ ഗിരീഷ്‌ അവള്‍ടെ സ്ലേറ്റ്‌ പൊട്ടിച്ചു. കണ്ണേട്ടാന്നും വിളിച്ച്‌ കരഞ്ഞോണ്ട്‌ ഓടി വന്നത്‌ അവന്റെ അടുത്തക്കാ. അല്ലാതെ അവളുടെ ചേട്ടന്‍ പേടിത്തൊണ്ടന്‍ ഉണ്ണിയുടെ അടുത്തേക്കല്ലാ. അന്നാ അവന്റെ ക്ലാസിലെ പിള്ളേര്‍ക്ക്‌ അവന്‌ കണ്ണന്‍ന്നും ഒരു പേരുണ്ടെന്ന്്‌ മനസിലായത്‌. അവന്റെ ശരിക്ക്‌ പേര്‍ സഞ്ജയ്‌ മേനോന്‍ എന്നാണല്ലോ. അച്‌'മ്മ ഇട്ട പേരാ കണ്ണന്ന്ന്‌. അമ്മ അവനെ സഞ്ജൂന്നേ വിളിക്കൂ. ഗിരീഷിനെ അവന്‍ ഇടിച്ച്‌ മൂക്ക്‌ ചപ്പാത്തിയാക്കിയത്‌ അമ്മൂനോടുള്ള ഇഷ്ടം കൊണ്ട്വന്നുമല്ലകേട്ടോ. അവളാണാ കുരുവിക്കൂട്‌ അവന്‍ കാണിച്ചു കൊടുത്തത്‌. അതോണ്ടാ.ഹെഡ്മാഷ്‌ പിടിച്ച്‌ മൂന്നെണ്ണം തുടയില്‍ തന്നു. അതു പോട്ടേന്നു വക്കാം. മുത്തച്‌'നെ ഒന്നു കാണുന്നുണ്ടത്രേ മാഷ്‌. മുത്തച്‌'ന്റെ കാര്യം വല്ല്യ രസമാ. എല്ലാവരും മുത്തച്‌'നെ അറിയും.

'എങ്ക്ട്‌ പൂവില്ല്യാന്നാ കണ്ണേട്ടാ പറഞ്ഞേ?' അമ്മു വീണ്ടും ചോദിച്ചു. അവന്‌ ദേഷ്യം വന്നു. "നിന്റെ നായര്‍ടോടക്ക്‌". അവള്‍ടെ അച്‌'മ്മ ദേഷ്യം വന്നാല്‍ അവളോടങ്ങന്യാ പറയാ. പാവം അമ്മുവിന്‌ സങ്കടം വന്നു. അടുത്ത കൊല്ലം അഞ്ചിലേക്കാണെന്ന്‌ പറഞ്ഞ്‌ അതിന്റെ പത്രാസിലാണവളീയിടെയായി.

'പൂയ്‌.. പൂയ്‌' ഉണ്ണിയാണ്‌. അവളുടെ ചേട്ടന്‍. അവനും ഏഴിലേക്കാണ്‌. പക്ഷേ അവന്‍ കണ്ണന്റെ അപ്പുറത്തെ ക്ലാസിലാണ്‌. ഉണ്ണി പിന്നേയും അമ്മുവിനെ കളിയാക്കി. മൂക്കിന്മേല്‍ വിരല്‍ വച്ച്‌ അയ്യേ! എന്നാക്കി അവന്‍ പിന്നെയും കൂവി. 'പൂയ്‌ പൂയ്‌...' പാടുപെട്ട്‌ സങ്കടമെല്ലാം ഒതുക്കി വെറുതേ തെങ്ങിന്റെ മോളിലും ആകാശത്തും നോക്കി കണ്ണുനിറഞ്ഞത്‌ അവനെ കാണിക്കാതിരിക്കുകയായിരുന്നു അവള്‍. അവളുടെ നായര്‍ക്ക്‌ പറഞ്ഞില്ലേ കണ്ണന്‍. കൂടെ ഉണ്ണിയുടെ കൂവലും. അവള്‍ ഒറ്റ കരച്ചില്‍. ഇന്ന്‌ മുത്തച്‌'ന്റെ കൈയ്യീന്ന്‌ ഒരു പിച്ച്‌ ഉറപ്പായി. മുത്തച്‌'ന്‍ പടിക്കലെത്തുമ്പോഴേക്കും അമ്മു പരാതി പറയും. മുത്തച്‌'ന്‍ പിച്ചിയാല്‍ അവിടെ എസ്‌ എന്ന അക്ഷരം വരും.അവന്‌ ശരിക്ക്‌ ഓര്‍മ്മയുണ്ട്‌. ഒരു കൊല്ലം മുന്‍പാണത്‌. ഒരു ദിവസം അച്‌'ന്‍ വന്നു കയറിയത്‌ ആകെ സങ്കടത്തിലായിരുന്നു. അച്‌'ന്റെ ജോലി പോയത്രേ. അന്ന്‌ അച്‌'നും അമ്മയും താടിക്ക്‌ കൈയ്യും കൊടുത്ത്‌ ഒറ്റ ഇരിപ്പായിരുന്നു. എപ്പോ നോക്ക്യാലും, മതിയായി.. നിര്‍ത്തിപോകും നിര്‍ത്തിപോകും എന്ന്‌ പറയാറുള്ള അച്‌'ന്‌ ജോലി പോയപ്പോ എന്തൊരു സങ്കടം! രാത്രി കണ്ണന്‌ വിശന്നിട്ടും അമ്മ ഒന്നും തരുന്ന ലക്ഷണം അവന്‍ കണ്ടില്ല.. അപ്പുറത്തെ റൂമിലെ റസിയ ആന്റിയാണന്നവന്‌ അന്ന്‌ കുപ്പൂസും മൊട്ടക്കറിയും കൊടുത്തത്‌. അച്‌'നോട്‌ ഇന്നൊന്നും മിണ്ടണ്ടാന്നും പറഞ്ഞു ആന്റി. അങ്കിള്‍ വന്ന്‌ അച്ചനോട്‌ ഓരോന്ന്‌ പറഞ്ഞ്‌ സമധാനിപ്പിക്കുന്നുണ്ടായിരുന്നു. അങ്കിളിനും ആന്റിക്കും കുട്ടികള്‍ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ അവന്‌ എന്നും ഫ്ലാറ്റില്‍ കളിക്കാന്‍ കൂട്ടായേനേ. രസമുണ്ടായത്‌ അന്നല്ല. പിറ്റേന്ന്‌ രാവിലെ അവന്‍ സ്കൂളില്‍ പോകാന്‍ ബാഗ്‌ തുറന്നപ്പോഴാണ്‌. അമ്മ അതെടുത്ത്‌ ഒറ്റ വീക്ക്‌ ചുമരിന്മേലേക്ക്‌. ഇനി നീ ഒരു സ്ഥലത്തും പോണ്ടാന്നും പറഞ്ഞു. അവന്‌ ദേഷ്യം വന്നു. അന്നൊക്കെ അവന്‌ ദേഷ്യം വന്നാല്‍ കരയാറാണ്‌ പതിവ്‌. പെരപണി കഴിയാത്തതിലായിരുന്നു അമ്മക്ക്‌ സങ്കടം. ജോസങ്കിളും ബീനാന്റിയും പിന്നെ അച്‌'ന്റെ ഓഫീസിലെ രണ്ട്‌ അങ്കിള്‍മാരും എയര്‍പോര്‍ട്ടില്‍ വന്നിരുന്നു അവര്‍ പോരുമ്പോള്‍. അവന്‌ ശരിക്കും സങ്കടമുണ്ടായിരുന്നു അബുദാബിയില്‍ നിന്ന്‌ പോരാന്‍. അവന്‍ മുന്‍പ്‌ നാട്ടില്‍ അധികം വന്നിട്ടില്ല. അച്‌'നും അമ്മയ്ക്കും കൂടി ലീവ്‌ കിട്ടാറില്ല. അവനെ ഒറ്റക്ക്‌ മുത്തച്‌'ന്റെയും അച്‌'മ്മയുടേയും അടുത്ത്‌ നിര്‍ത്താന്‍ അമ്മക്ക്‌ ഇഷ്ടമല്ല. അച്‌'ന്‌ അത്‌ വലിയ ഇഷ്ടമായിരുന്നു. അവനും നാട്ടില്‍ നില്‍ക്കുന്നത്‌ ഇഷ്ടമായിരുന്നില്ല. ഭയങ്കര ഇരുട്ടാ അവന്റെ വീട്ടില്‍. അബുദാബിയില്‍ രാത്രീലും മുറിയില്‍ റോട്ടുവെളിച്ചം ഉണ്ടാവും. പിന്നെ നാട്ടിലെ പിള്ളേര്‍ക്ക്‌ വലിയ പത്രാസാണ്‌. അവര്‍ക്ക്‌ മരം കയറാന്‍ അറിയാം, നീന്താനറിയാം, മീനെ പിടിക്കാനറിയാം. ഇപ്പോഴാണെങ്കിലേ, അതെല്ലാം കണ്ണനും അറിയാം. അവരെക്കാള്‍ നന്നായി. അവന്റെ അമ്മ കുറേ പറഞ്ഞതാ അമ്മയുടെ വീട്ടില്‍ നിന്ന്‌ പഠിച്ചാല്‍ മതീന്ന്‌. ഭാഗ്യത്തിന്‌ അച്‌'ന്‍ സമ്മതിച്ചില്ല. അമ്മയുടെ വീട്ടില്‍ ഒരു രസവുമില്ല..


അച്‌'ന്‍ മൂന്ന്‌ മാസം ആയപ്പോഴേക്കും തിരിച്ച്‌ പോയി. പോയിട്ട്‌ വേണമത്രേ ജോലി അന്വേഷിക്കാന്‍. പെര പണി മുഴുവനായിരുന്നെങ്കില്‍ അച്‌'ന്‍ ഇനി പോവില്ല്യായിരുന്നു. അച്‌'ന്‍ അത്‌ ഇടക്കിടക്ക്‌ പറയും. ആ വളപ്പില്‍ തന്നെയാണ്‌ വീട്‌ പണിതിരിക്കുന്നത്‌. വാര്‍ക്കപുറത്ത്‌ കയറി മുറ്റത്ത്‌ കൂട്ടിയിട്ടിരിക്കുന്ന മണലിലേക്ക്‌ ചാടിക്കളിക്കലാണിപ്പോള്‍ അവന്റെയും ഉണ്ണിയുടേയും പരിപാടി. അച്‌'ന്‍ പോയത്‌ അവന്‌ പ്രശ്നമായി. അമ്മയുടെ നിയമങ്ങളായി പിന്നെ. കാലത്ത്‌ തൊട്ട്‌ നടന്ന കാര്യങ്ങള്‍ എല്ലാം വീട്ടില്‍ വന്നാല്‍ അമ്മക്കറിയാം. എന്നിട്ട്‌ നീയെന്തിനാ അവനെ ഞോണ്ടാന്‍ പോയേ, നിനക്ക്‌ നിന്റെ കാര്യം നോക്ക്യാ പോരേ, എന്തിനാ പന്തു കളിക്കാന്‍ പോയേ, അതല്ലേ മുട്ട്‌ പോട്ട്യേ...... അച്‌'നുണ്ടെങ്കില്‍ 'എഡീ, നിര്‍ത്ത്‌.ണിര്‍ത്ത്‌ ഞാന്‍ ഇതിലും കുരുത്തക്കൊള്ളിത്തരം കാണിച്ചിട്ടാടീ വലുതായത്‌. ന്നെട്ടും നീ എന്നെ കെട്ടിയില്ലേ...' എന്നു പറഞ്ഞേനേ. അച്‌'ന്‍ ഇടപെട്ടാ പിന്നെ അമ്മ നിര്‍ത്തും. പിന്നൊരു സ്ഥിരം വര്‍ത്താനമുണ്ട്‌. 'എന്റെ ഗതികേട്‌... പുക ഊതി ഊതി എന്റെ ജന്മം തീരും.' ഓ. അമ്മയുടെ വീട്ടില്‍ ഗ്യാസ്‌ സ്റ്റൌ ഉണ്ട്‌. അതിന്റെ ഡംബ്‌. പിന്നെയാണ്‌ പിടികിട്ടിയത്‌. അമ്മുവാണ്‌ എല്ലാം വന്നു പറയുന്നത്‌. അച്‌'ന്‍ അവള്‍ക്കൊരു പേരിട്ടു - ചാരവനിത.

അവനെ ഓട്ടോറിക്ഷയിലാണ്‌ സ്ക്കൂളിലേക്ക്‌ വിട്ടിരുന്നത്‌. അമ്മുവും, ഉണ്ണിയും എല്ലാ കുട്ടികളും നടന്നാ പോണത്‌. അവന്‍ മാത്രം കുറേ ഒന്നാം ക്ലാസുകാരുടെ കൂടെ ഓട്ടോറിക്ഷയിലും. അവനത്‌ കുറച്ചിലാണ്‌. അമ്മയോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല. വെറുതെ നല്ല നുള്ള്‌ കിട്ടും അത്ര തന്നെ. അവന്റെ ഭാഗ്യത്തിന്‌ അച്‌'ന്‌ വേറെ നല്ല ജോലി കിട്ടി. അമ്മയെ കൊണ്ടുപോയി. പോവുമ്പോള്‍ എന്തായിരുന്നു അമ്മയുടെ വര്‍ത്താനങ്ങള്‍. അത്‌ ചെയ്യരുത്‌, ഇതു ചെയ്യരുത്‌. ഇല്ല ചെയ്യില്ല! അച്‌'മ്മ പറയണതെല്ലാം കേള്‍ക്കണം. കേട്ടോളാം! അച്‌'മ്മ പറേമ്പോലെ എല്ലാം യെസ്‌ മൂളി. . പാവം കാറില്‍ കേറാന്‍ നേരത്ത്‌ അവനെ ഉമ്മ വച്ചപ്പോ അമ്മ കരഞ്ഞുകേട്ടോ. അവന്‍ കരഞ്ഞില്ല. എന്നിട്ടും അവളുണ്ടല്ലോ, ആ നുണച്ചിപ്പാറു അമ്മു, അവള്‌ പറഞ്ഞോണ്ട്‌ നടന്നു അവന്‍ കരഞ്ഞൂന്ന്‌.

അമ്മ പോയപ്പോളല്ലേ രസം. അച്‌'മ്മ അവനെ ചീത്തപറയില്ല. പഠിക്കാന്‍ പറയില്ല. അമ്മയെ പോലെ മുത്തച്‌'ന്‍ വരുമ്പോള്‍ ഏഷണിയും പറയില്ല. ഇടക്കിടക്ക്‌ അവന്‍ ഓട്ടോറിക്ഷയില്‍ കേറാതെ നടന്നു പോകും. മുത്തച്‌'ന്‍ അറിഞ്ഞാല്‍ കൊഴപ്പമാ. എന്തൊരു രസാന്നറിയാമോ നടന്നു പോകാന്‍. ഉണ്ണിയാണവന്‌ വെള്ളത്തില്‍ കാലുകൊണ്ട്‌ പടക്കം പൊട്ടിക്കാന്‍ പഠിപ്പിച്ചത്‌. പക്ഷേ ട്യൂഷനെടുക്കുന്ന സിന്ധുവാന്റിയുടെ അടുത്ത്‌ ഒരു രക്ഷയുമില്ല. വൈകുന്നേരമായാല്‍ ഇരുത്തി പഠിപ്പിക്കും. അമ്മയുടെ പ്രത്യേകം ഓര്‍ഡറുണ്ടെന്ന്‌ പിന്നെയല്ലേ മനസിലായത്‌. ഓണപരീക്ഷ കഴിഞ്ഞപോളല്ലേ രസം. കണ്ണന്‍്‌ ക്ലാസില്‍ ഫസ്റ്റ്‌ കിട്ടി. അബുദാബിയിലെ ടീച്ചര്‍മാര്‍ ശരിയല്ല. അവരവന്‌ ബി ഗ്രേഡേ കൊടുക്കൂ. അമ്മക്കും അച്‌'നും എന്തൊരു സന്തോഷമായെന്നോ? അതൊന്നുമല്ല അവന്‌ ഏറ്റവും ഇഷ്ടമായത്‌. അടക്ക വലിക്കാന്‍ പുരുഷോത്തമന്‍ വരുന്നതാണ്‌. ആരും ചെന്ന്‌ വിളിക്കൊന്നും വേണ്ടാ. സമയാവുമ്പോള്‍ ആളെത്തിക്കോളും. ഒരു അടക്കാമരത്തില്‍ കയറി ആടി വേറേമ്മെ ചാടിപിടിക്കും. കണ്ണന്റെ കാലിന്റെ അടിയില്‍ അതു കാണുമ്പോള്‍ ഒരു തരിപ്പാണ്‌. അന്ന്‌ മുത്തച്‌'ന്‍ ഇല്ലാതിരുന്നാല്‍ ഭാഗ്യം. എന്നാല്‍ പുരുഷു അവനേയും കൊണ്ടേ അടക്ക വിക്കാന്‍ പോവൂ. അടക്ക കൊടുക്കുന്ന സ്ഥലത്തെ മീശക്കൊമ്പന്‍ ഇതാരാ പുരുഷോന്ന്‌ ചോദിച്ചപ്പോ പുരുഷു പറഞ്ഞത്‌ കേള്‍ക്കണോ - ഇത്‌ നമ്മക്കടെ കണ്ണന്‍ മൊതലാള്യാന്ന്‌!. അവനത്‌ വലിയ പത്രാസായി. പുരുഷു ആരോടും പറയരുതെന്ന്‌ പറഞ്ഞാ അന്ന്‌ അവന്‌ കൊള്ളി ഉപ്പേരി വാങ്ങി കൊടുത്തത്‌. തട്ടുകടേന്ന്‌. അവന്‍ ആരോടും അത്‌ പറഞ്ഞിട്ടില്ല. മുത്തച്‌'ന്‍ അറിഞ്ഞാല്‍ ചിലപ്പോള്‍ ഒരു പെട കിട്ടാന്‍ വഴിയുണ്ട്‌. ഇതു വല്ലതും അബുദാബിയിലുണ്ടോ? ഒന്നുംല്ല്യാന്നേ. അതാ അവന്‌ അവിടെ പോകാന്‍ ഇഷ്ടമില്ലാത്തത്‌.

ഒരു രസവുമില്ല അവിടെ. റസിയാന്റീടെ മുറിയിലേക്ക്‌ പോവാന്‍ കൂടി അമ്മ സമ്മതിക്കില്ല. അവര്‍ക്ക്‌ ശല്ല്യമാവുന്ന്‌! ശല്ല്യേ. എന്നോട്‌ വര്‍ത്താനം പറഞ്ഞിരിക്കാനാ ആന്റിക്കിഷ്ടം. എന്നാ ബാല്‍ക്കണിയില്‍ ചെന്ന്‌ തഴേക്ക്‌ നോക്കിയാലോ? വീഴും എന്ന്‌ പറഞ്ഞ്‌ അതും സമ്മതിക്കില്ല. അവന്റെ മുറിയുടെ ചുമരിലെ പാടുകള്‍ അവന്‌ കാണപ്പാഠമായി. കട്ടിലില്‍ കേറി കിടന്ന്‌ മുകളിലേക്ക്‌ നോക്കിയാന്‍ ആ പാടുകള്‍ക്കെല്ലാം ഓരോ 'ാ‍യ വരും. ഒന്ന്‌ ശരിക്കും ഒരു ചെമ്മരിയാട്‌. പിന്നെ രണ്ടു മനുഷ്യര്‍. അവര്‍ക്ക്‌ കാലില്ല. പിന്നെയും കുറെ രൂപമില്ലാത്ത സാധനങ്ങള്‍.... ... അവനൊരു ചെറിയ കട്ടിലുണ്ട്‌. അമ്മക്കും അച്‌'നും വേറെ വലുതും. പിന്നെ ഒട്ടും സ്ഥലമില്ല അവന്റെ മുറിയില്‍.അവിടെ അവന്‌ സ്ക്കൂള്‍ വിടുന്നത്‌ നാലുമണിക്കൊന്നുമല്ലാട്ടോ. രണ്ടു മണിക്കാ. അവന്റെ കൈയ്യിലും ഉണ്ടാകും ഫ്ലാറ്റിന്റെ തക്കോല്‍. റസിയാന്റി അവന്‌ ചോറ്‌ എടുത്തു കൊടുക്കും. ചിലപ്പോള്‍ പാവം ഉറങ്ങിയിട്ടുണ്ടാകും. ഈ റസിയാന്റിയുടെ ഹോബി എന്താന്നറിയണോ? ഒറക്കാത്രേ. അങ്കിള്‍ പറഞ്ഞതാട്ടോ. അമ്മ ഭയങ്കര മടിച്ചിയാ. ഒരു കറി വച്ചാല്‍ മൂന്നു ദിവസം ചൂടാക്കണം. അവന്‌ ചൂടാക്കി കഴിക്കുന്നതേ ഇഷ്ടമല്ല. അമ്മ ചൂടാക്കി വിളമ്പി തന്നാല്‍ കൊള്ളാം. അതിന്‌ അമ്മ വരാന്‍ അഞ്ചു മണി ആകും. ഇവിടെ അവനു വന്നിരിക്കേ വേണ്ടൂ. അച്‌'മ്മ വിളമ്പിത്തരും. പാത്രമൊന്നും അവനു കഴുകണ്ടാ. അച്‌'മ്മ എന്തൊക്കെ കറികളാ ഉണ്ടാക്കാന്നറിയോ? പുളി തിരുമ്മീത്‌, ഉള്ളി ചമ്മന്തി, അരച്ച്കലക്കി, വഴുതങ്ങ അടുപ്പിലിട്ട്‌ ചുട്ട ചമ്മന്തി....... ഇന്നാള്‌ വാഴകൊടപ്പന്‍ അവനാ തോട്ടികൊണ്ട്‌ പൊട്ടിച്ചു കൊടുത്തത്‌. എന്തൊരു രസമാണെന്നോ അന്നത്തെ തോരന്‌. ഈ അമ്മ അവിടെ എന്നും ഉണ്ടാക്കും ചിക്കന്‍. തിന്നു തിന്നു അവനും അച്‌'നും മടുത്തു. ജോലിക്ക്‌ പോക്കും കറി വെപ്പും... ഒക്കെ കൂടി വലിയ ബുദ്ധിമുട്ടാന്നാ അമ്മ പറയാറ്‌. എന്നാ നീ ജോലിക്ക്‌ പോണ്ടാന്ന്‌ അച്‌'ന്‍ പറഞ്ഞാലോ.. അപ്പോ പിന്നെ പഞ്ചാരവര്‍ത്താനമായി അവനോടും അച്‌'നോടും. അച്‌'ന്‌ ദേഷ്യം വന്നാല്‍ ഒന്ന്‌ പറഞ്ഞാ പറഞ്ഞതാ. അതോണ്ടാ അമ്മക്ക്‌ പേടി. ജോലികൂടിയില്ലെങ്കില്‍ ബോറടിച്ച്‌ ചാവുമെന്നാണ്‌ അമ്മയുടെ പറച്ചില്‍. അതു കേട്ടാല്‍ റസിയാന്റിയുടെ മും പോകും. അച്‌'മ്മ വാഴയുടെ ഉണ്ണിപിണ്ടി പൊളിച്ചു കൊടുത്താല്‍ അതോണ്ട്‌ തോരന്‍ ഉണ്ടാക്കി തരാംന്ന്‌ പറഞ്ഞിട്ടുണ്ട്‌.

വേറെ രസം കേള്‍ക്കണോ? ഈ അച്‌'മ്മ എല്ലാ പച്ചക്കറിയുടെ തോലും എടുത്ത്‌ ഉണക്കി കൊണ്ടാട്ടം ഉണ്ടാക്കി തരും. അതു വെയിലത്ത്‌ ഉണക്കാന്‍ വക്കുമ്പോള്‍ എടുത്തു തിന്നാനാണ്‌ രസം."മുത്തച്‌'ാ‍, ഞാന്‍ എങ്ങോട്ടും പോണില്ല. ഞാമ്പ്ടെ പഠിച്ചോളാം. മുത്തച്‌'ാ‍..."

"നിന്റെ അച്‌'ന്‍ പറയണേട്ത്തല്ലടാ നീ പഠിക്കേണ്ടത്‌? നല്ല മക്കള്‍ അച്‌'ന്‍ പറയുന്നത്‌ അനുസരിക്കണം.........മനസിലാവ്ണ്ണ്ടോ നെനക്ക്‌? "

"അപ്പോ അച്‌'ന്‍ മുത്തച്‌'ന്റെ മോനല്ലേ. മുത്തച്‌'ന്‍ പറഞ്ഞാ അച്‌'ന്‍ കേള്‍ക്കില്ലേ?" അവന്റെ മറുന്യായത്തില്‍ മുത്തച്‌'ന്‌ ഉത്തരം മുട്ടി. അച്‌'മ്മ അവന്റെ പക്ഷം ചേര്‍ന്നു.

"നിങ്ങളവന്‍ വിളിക്കുമ്പോ ഒന്ന്‌ പറ മനുഷ്യനേ. ന്റെ മോനെ ഞാന്‍ നോക്കിക്കൊള്ളാം"
'തെല്ല്‌ മിണ്ടാതിരി തള്ളേ. അവര്‍ക്ക്‌ ഇവനെ ഇവിടെ ആക്കിയാല്‍ എന്തു മനസമാധാനാണ്ടാവാ? എല്ലാര്‍ക്കും സ്വന്തം മക്കളെ കണ്‍വെട്ടത്ത്‌ കണ്ടോണ്ടിരിക്കണംന്നാ ണ്ടാവാ, നെനക്കതിന്റെ വെഷമം അറീല്ലാ. നിനക്ക്‌ ലോകവിവരം ഉണ്ടോ? കഴുത.'

ലോകത്തിലെ ഏറ്റവും വലിയ തമാശ ഇപ്പോ പറഞ്ഞതാണെന്നമട്ടില്‍ മുത്തച്‌'ന്റെ ഹഹഹ എന്ന ചിരിയും. അവന്‌ ചിരി വന്നില്ല. അവനെ മുത്തച്‌'ന്‍ സമാധാനിപ്പിച്ചു.

"ഞാന്‍ പറഞ്ഞു നോക്കാം കണ്ണാ". മുത്തച്‌'ന്‍ ഒരു കാര്യം ഏറ്റാല്‍ ഏറ്റതാന്നാ അള്‍ക്കാര്‌ പറയണേ. അവന്‌ സമാധാനമായി.

'ലക്ഷണം അത്ര ശരിയല്ല കണ്ണങ്കുട്ട്യേ...' മാണിക്യന്‍. അവന്റെ വാഴയുടെ പുതിയതായി വന്ന കൂമ്പ്‌ പരിശോധിക്കുകയാണ്‌. മാണിക്യന്‍ അവനെ കണ്ണങ്കുട്ട്യേന്നാ വിളിക്കാ. അവനും കണ്ടു. പുതിയ കൂമ്പിന്‌ പവറ്‌ പോരാ. നമുക്ക്‌ നോക്കാം. കൂമ്പടഞ്ഞാല്‍ പിന്നെ വെട്ടിക്കളയേ കാര്യള്ളൂ. മാണിക്യന്റെ കൂടെ പടവലങ്ങക്ക്‌ കല്ല്‌ കെട്ടി തൂക്കാന്‍ അവനും പോയി. താഴത്തെ തേമാലിയിലേക്ക്‌.അമ്മ വിളിച്ചപ്പോള്‍ അവനെ കുറേ വഴക്ക്‌ പറഞ്ഞു. അമ്മക്കറിയേണ്ടത്‌ അവന്‍ മുത്തച്ചനോട്‌ പറഞ്ഞോ അവിടെ തന്നെ നിക്കണമെന്ന്‌.

"ഞാന്‍ ഇവ്ടെ നിന്നോളാംമ്മേ. ഞാന്‍ നല്ലോണം പഠിക്കണ്ണ്ട്‌. നിക്ക്‌ ഫസ്റ്റ്‌ കിട്ടീല്ല്യേമ്മേ."
"അവ്ടെ നിന്നട്ട്‌ വേണം വൃത്തികെട്ട ശീലങ്ങളൊക്കെ പഠിക്കാന്‍. മര്യാദക്ക്‌ ഞാന്‍ പറയണ കേട്ടാ മതി"

"അപ്പോ അച്‌'നും ഇവ്ടല്ല്യേ പഠിച്ചത്‌? അച്‌'ന്റെ ശീലങ്ങളും വൃത്തി കെട്ടതാണാവോ" ചോദിച്ചില്ല. ചോദിച്ചാല്‍ അതു മതി.

അവന്‌ കണ്ണില്‍ വെള്ളം വന്നു. ഏയ്‌ ഇനി കണ്ണന്‍ കരയില്ല. അടുത്ത മാസം ഏഴിലേക്കാവും. അവന്റെ സ്ക്കൂളില്‍ ഏഴാം ക്ലാസുകാരാണ്‌ ഏറ്റവും വലിയവര്‍. ആറാം ക്ലാസിലെ എല്ലാവര്‍ക്കും അവനെ പേടിയാണ്‌. ഏഴിലെ വലിയവന്മാര്‍ ആരും തോല്‍ക്കാതിരുന്നാല്‍ പിന്നെ അവനായിരിക്കും അടുത്ത കൊല്ലത്തെ ചട്ട. പക്ഷേ ആ ശശി എന്തായാലും ജയിക്കില്ലത്രേ. എന്നാ പോയി. അച്‌'മ്മ വന്ന്‌ അവന്റെ തലമുടിയില്‍ വിരലോടിച്ചു. അവന്‌ മനസിലായി അവനെ സമാധാനിപ്പിക്കാനാണെന്ന്‌. എന്നിട്ട്‌ അമ്മുവിന്റെ അച്‌'മ്മയോട്്‌ 'അതിനിവിടെ നിന്നാ മതി. പാവം. അവടെ കളിക്കാനൊന്നും കൂട്ടില്ലാത്രേ.' പിന്നെ അവന്‌ പിടിച്ച്‌ നിക്കാനായില്ല.

അമ്മു നില്‍ക്കുന്നതൊക്കെ മറന്ന്‌ അവന്‍ ഉറക്കെ കരഞ്ഞു. അച്‌'മ്മയെ കെട്ടിപ്പിടിച്ച്‌. 'എനിക്ക്‌ പോണ്ടച്‌'മ്മേ... എനിക്ക്‌ പോണ്ടാ....' അച്‌'മ്മ ഉറക്കെ നാമം ചെല്ലി. പാവം അമ്മു അവള്‍ക്കും സങ്കടം വന്നു...

വിലാസ്ന്യേ.... ഇനി ഇങ്ങനെ നൊണ പറയരുത്‌. വിലാസിനിയാണവന്‌ കാര്‍ന്നോമാര്‍ക്ക്‌ എണ്ണ നേരാന്‍ പറഞ്ഞത്‌. കാര്‍ന്നോമ്മാര്‍ക്ക്‌ എണ്ണ വേണ്ട. അവന്റെ വിസയും കൊണ്ട്‌ ജോസങ്കിള്‍ വന്നു. രണ്ടാഴ്ച്ച കഴിഞ്ഞാല്‍ അവനും ജോസങ്കിളിന്റെ കൂടെ പോകുന്നു.

'എന്റെ കണ്ണാ കാര്‍ന്നോമ്മാര്‌ മോന്‌ നല്ലതു വരുന്നതേ ചെയ്യൂ. പേര്‍ഷ്യേല്‌ നല്ല ഷ്ക്കോളില്‌ നല്ല പിള്ളേരുടെ കൂടേര്‍ന്ന്‌ പഠിച്ചൂടേ?' അവിടെ സ്ക്കൂളെല്ലാം വാര്‍ക്കയാണെന്നറിഞ്ഞപ്പോ തുടങ്ങിയതാ വിലാസ്നിക്ക്‌. ഇവിടെയെല്ലാം ഓടിട്ട പൊട്ട സ്ക്കൂളാത്രേ. ഈ വിലാസിനിക്ക്‌ ഒരു ബുദ്ധിയുമില്ല. അവടെ നല്ല സ്ക്കൂളാത്രേ! നല്ല പിള്ളേരാത്രേ! അവിടെ സ്ക്കൂളില്‍ കഞ്ഞി കിട്ടില്ല എന്നത്‌ മാത്രമായിരുന്നു വിലാസിനി കണ്ട ഒരേയൊരു കുറ്റം. അവര്‍ പഠിക്കുന്ന കാലത്തൊന്നും സ്ക്കൂളില്‍ കഞ്ഞി ഉണ്ടായിരുന്നില്ലത്രേ. ഉണ്ടായിരുന്നെങ്കില്‍ പത്താം ക്ലാസ്‌ വരെ പഠിച്ചേനെയെന്നാണ്‌ അവര്‍ പറയുന്നത്‌.

ജോസങ്കിളിനോടും അവന്‍ പറഞ്ഞുനോക്കി. അമ്മക്കവിടെ ഒരു സമാധാനവുമില്ലാത്രേ. എന്നും അവന്റെ കാര്യം പറഞ്ഞ്‌ കരച്ചിലാണെന്ന്‌. ജോസങ്കിള്‍ നുണ പറയുന്നതാണ്‌. അവനറിയാം. അച്‌'നോടും പറഞ്ഞു വിളിച്ചപ്പോള്‍. രണ്ട്‌ ദിവസം അവ്ടെ നിക്കുമ്പോ സങ്കടമൊക്കെ മാറുംന്നാ അച്‌'ന്‍ പറഞ്ഞത്‌. ഒരു കാര്യവുമുണ്ടായില്ല. അവന്റെ എല്ലാ ഉത്സാഹവും നശിച്ചു.

വിരിഞ്ഞ കുരുവിക്കുഞ്ഞുങ്ങളെല്ലാം പറന്നു പോയിരുന്നു. അവന്റെ വാഴക്ക്‌ വന്ന കൂമ്പുകളെല്ലാം വിളറി വെളുത്തുപോയിരുന്നു. അതു കൂമ്പടഞ്ഞത്രെ. ഇനി അതു കാര്യമില്ല. വെട്ടിക്കളയണമെന്നാണ്‌ മാണിക്യന്റെ വിദഗ്ദ്ധോപദേശം. പോകുന്നതിന്റെ തലേ ദിവസമാണ്‌ അവനും മുത്തച്‌'നും കൂടി പോയി സ്ക്കൂളില്‍ നിന്ന്‌ പേപ്പറുകള്‍ ശരിയാക്കി വാങ്ങിയത്‌. അന്ന്‌ സന്ധ്യക്ക്‌ അവന്‍ വെട്ടുകത്തിയെടുത്ത്‌ അവന്റെ വാഴയുടെ അടുത്തേക്ക്‌ നടന്നു. പിന്നെ വാഴ തലങ്ങും വിലങ്ങും വെട്ടി. അവസാനം അച്‌'മ്മ വന്ന്‌ അവനെ വട്ടം പിടിച്ച്‌ നിര്‍ത്തുന്നത്‌ വരെ....

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.സന്ധ്യയായാല്‍ പാമ്പുംകാവിലേക്ക്‌ നോക്കാന്‍ പോലും പേടിയായിരുന്ന അവന്‍ കൂസലില്ലാതെ മഞ്ചാടിക്കുരു ശേരിച്ച്‌ വക്കുന്ന പാത്രം അവിടെ നിന്നെടുത്തു. പടിക്കല്‍ക്കൂടിയല്ലാതെ വേലിമുറിച്ച്‌ കടന്ന്‌ അമ്മുവിന്റെ വീട്ടിലേക്ക്‌ നടന്നു. അവന്‍ കാണാതെ അവന്റെ പാത്രത്തില്‍ നിന്ന്‌ മഞ്ചാടിക്കുരു കട്ടെടുക്കുന്ന പെണ്ണാണവള്‍. ഒരു ദിവസം അവന്‍ കണ്ടുപിടിച്ച്‌ രണ്ടിടി കൊടുത്തതാണ്‌.

'വാ കണ്ണാ.. നാളെ വെളുപ്പിന്‌ അഞ്ചു മണിക്കേ ഇറങ്ങണം അല്ലേ' അമ്മുവിന്റെ അച്‌'മ്മ.

അവന്‍ അത്‌ ശ്രദ്ധിക്കാനേ പോയില്ല. അവന്റെ അച്‌'മ്മ അവനെ ഉറക്കെ പേരു ചൊല്ലി വിളിക്കുന്നത്‌ കേട്ടു. അവന്‍ ഉറക്കെ വിളിച്ചു.

"അമ്മൂ.."

അവള്‍ ഓടി പുറത്ത്‌ വന്നു. ഉണ്ണിയും.കണ്ണന്‍ അവളുടെ ചെടിത്തോട്ടത്തിലേക്ക്‌ മഞ്ചാടിക്കുരു മുഴുവന്‍ ചെരിഞ്ഞു. പാത്രം താഴെയിട്ട്‌ ഒരക്ഷരം അരോടും പറയാതെ തിരിച്ച്‌ വീട്ടിലേക്ക്‌ നടന്നു.

നാളെയാണവന്‌ പോകേണ്ടത്‌. അമ്മുവും, ഉണ്ണിയും അവരുടെ അച്‌'നുമമ്മയും, അച്‌'മ്മയും വന്നിട്ടുണ്ട്‌. അവരൊക്കെ കൂടി അവന്റെ ബാഗില്‍ എല്ലാം നിറച്ചു. നാളെ അവര്‍ എണീക്കുന്നതിന്‌ മുന്‍പേ അവന്‍ പോകും. ജോസങ്കിള്‍ രാവിലെ അഞ്ചുമണിക്ക്‌ കാറുമായെത്തും. അപ്പോഴേക്കും അവന്‌ റെഡിയായിരിക്കണം.

അവന്‍ അന്ന്‌ നേരത്തെ കിടന്നു.

*********************************

21 comments:

K.V Manikantan said...

മക്കള്‍ ഉള്ള എല്ലാ എന്നാറൈക്കാരും അവശ്യം വായിച്ചിരിക്കേണ്ട ഒരു ചെറുകഥ എന്ന് ഞാന്‍ പറഞ്ഞുകൊണ്ട്‌ ഞാന്‍ എന്റെ കഥയെ മാര്‍ക്കറ്റില്‍ ഇറക്കട്ടേ!!!

ഇടിവാള്‍ said...

വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാച്ചിലറ് ആയിരുന്നപ്പോള്‍ ഈ കഥ വായിച്ചപ്പോഴുള്ള ആ ഫീലിങ്ങ് അല്ല ഇപ്പോള്‍ ! ചിന്തിക്കാനൊരു വക നല്‍കി !

അരവിന്ദ് :: aravind said...

ചങ്കൂ...
ഈ പ്രമേയം (മുന്‍പ് സിനിമകളിലും കഥകളിലും വായിച്ചത്) ഇത്ര ഹൃദ്യമായി, മനസ്സ് പൊള്ളും വിധം എഴുതാന്‍ പറ്റുമെന്ന് ഇപ്പോഴാണ് അറിഞ്ഞത്.
വായിച്ച് വന്നപ്പോള്‍ കണ്ണു നിറഞ്ഞു പോയി.

ബൂലോഗത്തിലെ വണ്‍ ഓഫ് ദ ബെസ്റ്റ് കഥ സോ ഫാര്‍- ഞാന്‍ വായിച്ചതില്‍.
എഴുത്തിന്റെ ശൈലിയും, ആ വര്‍ണ്ണനകളും...മനോഹരം മനോഹരം.

ഇവിടെ എണ്ണം പറഞ്ഞ എഴുത്ത്‌കാരില്‍ ഒരാളാണ്‍‌ടോ താന്‍...
ഒരു ഷേയ്ക് ഹാന്‍ഡ് തരാന്‍ പറ്റിയിരുനെങ്കില്‍...

നമസ്കാരം വ്യാഘ്രമേ...

ബൂലോഗരേ, ഈ കഥ മിസ്സാക്കരുതേ...

sahayaathrikan said...

ഒറ്റയിരുപ്പിന്‍ വായിച്ചുതീര്‍ത്തു. ചെറുപ്പത്തില്‍, എന്നെ കൊണ്ടുപോവാന്‍ വന്ന അച്ഛനെയും അമ്മയെയും പറ്റിച്ച് പത്തായത്തിലൊളിച്ചത് ഓര്‍മ്മ വന്നു. സങ്കുചിതന്‍ തകര്‍ത്തു!!!!

കുറുമാന്‍ said...

സങ്കുവേ : തകര്‍ത്തു മാഷെ. വളരെ അതികം ഇഷ്ടപെട്ടു. നല്ല ഒഴുക്കോടെ എഴുതിയിരിക്കുന്നു

Rasheed Chalil said...

നഷ്ടമാവുന്ന ബാല്യവും നട്ടിന്‍പുറവും...

നന്നായിട്ടുണ്ട്..

പരസ്പരം said...

സങ്കുചിതാ, അഭിനന്ദിക്കാന്‍ വാക്കുകളില്ല..അത്രയ്ക്ക് നന്നായെഴുതിയിരിക്കുന്നു. കഥ വായിച്ചു കഴിഞ്ഞപ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞു. വളരെ സരളമായ രീതിയില്‍ വളച്ചുകെട്ടോ, കടിച്ചാല്‍ പോട്ടാത്ത വാക്കുകളോ, ഒന്നുമില്ലാതെ എല്ലാവരെയും പിടിച്ചിരുത്തി വായിപ്പിക്കുന്ന സുന്ദരമായ കഥ. അരവിന്ദന്‍ പറഞതുപോലെ ബൂലോകത്തിലെ ആരും മിസ്സ് ചെയ്യാന്‍ പാടില്ലാത്തത്.

രാജീവ് സാക്ഷി | Rajeev Sakshi said...

ലളിതം, സുന്ദരം! കഥ പറയാന്‍ തിരഞ്ഞെടുത്തിരിക്കുന്ന വഴി പ്രശംസനീയം തന്നെ.

ദിവാസ്വപ്നം said...

നന്നായിട്ടുണ്ട്. ലളിതമായി പറഞ്ഞിരിക്കുന്നു :)

സ്വാര്‍ത്ഥന്‍ said...

സങ്കൂ,
ചങ്കില്‍ കൊള്ളുന്നെടോ....

ബിന്ദു said...

മുന്‍പിതു വായിച്ചപ്പോള്‍ കമന്റിടാന്‍ പറ്റിയിരുന്നില്ല. നല്ല കഥയാണ്‌ ട്ടോ. :)

myexperimentsandme said...

വളരെ വളരെ വളരെ ഇഷ്ടപ്പെട്ട് ഒറ്റയിരുപ്പിന് യാതൊരു മുഷിച്ചിലുമില്ലാതെ വായിച്ചു, ശങ്കൂ. പലരുടേയും ജീവിതത്തില്‍ സംഭവിക്കുന്ന യാഥാര്‍ത്ഥ്യം വളരെ നല്ലരീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.

പണ്ടൊക്കെ തിങ്കളാഴ്‌ച രാവിലെ എഴുപതു ക്രി.മീ ദൂരം മാത്രമുള്ള ഹോസ്റ്റലിലേക്ക് പോകാന്‍ തന്നെ എന്തൊരു ബുദ്ധിമുട്ടായിരുന്നു, അതും യൂണിവേഴ്‌സിറ്റി ജീവിതത്തിനിടയ്ക്ക്. അപ്പോള്‍ പിന്നെ പാവം കണ്ണന്റെ കാര്യം പറയണോ.

തിങ്കളാഴ്‌ച നല്ല ദിവസത്തിലും ഇതുപോലുള്ള കണ്ണനെയും മറ്റും ചിത്രീകരിച്ചിരുന്നു, പത്‌മരാജന്‍. പക്ഷേ അവര്‍ വെറും വിരുന്നുകാരായിരുന്നല്ലോ. അവസാനം മക്കളുടെ ഇഷ്ടത്തിനനുസരിച്ചായി അവിടെ കാര്യങ്ങള്‍. ഇവിടെ നേരേ തിരിച്ചായി.

വളരെ വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍.

സു | Su said...

കഥപോലെ തോന്നിയില്ല. ഈ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷവും അച്ഛന്റേയും അമ്മയുടേയും അടുത്ത് രണ്ടു ദിവസത്തില്‍ കൂടുതല്‍ നിന്നതിനുശേഷം യാത്ര പറഞ്ഞ് പോരേണ്ടിവരുമ്പോള്‍ ഒരു നോവുണ്ട്. അത് അനുഭവിച്ചിട്ടുള്ളവര്‍ക്ക് മാത്രേ അറിയൂ. എങ്ങോട്ടായാലും തന്റെ പ്രിയസാമ്രാജ്യം വിട്ട് പോരുന്ന വേദന. സത്യായിട്ടും എനിക്കിങ്ങനത്തെ കഥ ഇനി വായിക്കേണ്ട. ഞാനിപ്പോ കരയുന്നതിന് സങ്കു ഉത്തരം പറഞ്ഞോളണം.

പണിക്കന്‍ said...

സങ്കു മാഷേ... നന്നായിട്ടുണ്ട്‌... അസ്സലായിട്ടുണ്ട്‌... എന്ന വാക്കുകളൊന്നും പോര ഇവടെ പറയാന്‍...

നല്ല ശൈലി...

പക്ഷെ എന്തൊക്കെ പറഞ്ഞാലും ആ കണ്ണനെ പറഞ്ഞയക്കണ്ടായിരുന്നു... :(

Adithyan said...

മാഷേ, വളരെ നന്നായിരിയ്ക്കുന്നു.

ടച്ചിങ്ങ്!!!

Visala Manaskan said...

'എന്റെ ചങ്ക് പൊളിഞ്ഞു’

ഏഴാം ക്ലാസുകാരന്റെ അബുദാബിയിലേക്കുള്ള മടങ്ങി പോകാനിഷ്ടമില്ലായ്മ, തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടവന്റെ ആത്മരോദങ്ങള്‍ പോലെ ഫീല്‍ ചെയ്തു. ‘ഈശ്വരാ വിസ ശരിയാവല്ലേ‘ എന്ന് ഞാനും പ്രാര്‍ത്ഥിച്ചുപോയി. ‘ചിത്രം‘ കണ്ടപ്പോള്‍ മോഹന്‍ ലാലിനെ സോമന്‍ വെറുതെ വിടണേന്ന് മോഹിച്ചപോലെ..

അതിഗംഭീരാ‍യിട്ടുണ്ട്.

Shiju said...

jjനല്ല കഥ. മനസ്സില്‍ തട്ടി. ഇപ്പോഴും അവധിക്ക്‌ വീട്ടില്‍ പോയി തിരിച്ച്‌ വരാറകുമ്പോള്‍ എനിക്കും ഇങ്ങനെ ഒരു മാനസികാവസ്ഥ ആണ്‌. എന്ത്‌ ചെയ്യാം ജീവിക്കേണ്ടേ?

കണ്ണൂസ്‌ said...

സാരല്ല്യ.. വലുതായി ഒരു കുഞ്ഞു കണ്ണന്‍ സ്വന്തമായി ഉണ്ടാവുമ്പോള്‍ ഈ കണ്ണന്‌ മനസ്സിലാവും എന്തു കൊണ്ടാണ്‌ അച്ഛനും അമ്മയും കണ്ണന്‍ കൂടെ വേണം എന്ന് ആഗ്രഹിച്ചതെന്ന്. വളപ്പൊട്ടും മഞ്ചാടിക്കുരുവും പൂവാലിപ്പയ്യും ഒക്കെ ഉണര്‍ത്തിയിരുന്ന വിഷമം നൈമിഷികം ആയിരുന്നുവെന്നും നമ്മുടെ തലമുറക്ക്‌ ഇതൊന്നും പറഞ്ഞിട്ടില്ലെന്നും മനസ്സിലായിക്കോളും. ഒരു കൊല്ലമെങ്കിലും അതൊക്കെ അനുഭവിക്കാനായല്ലോ എന്നതിനോടൊപ്പം കൂടുതല്‍ അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്നും ആശ്വസിച്ചോളും. അബുദാബിയില്‍ പഠിപ്പിച്ച്‌, ലോകത്തോട്‌ മത്‌സരിക്കാന്‍ പ്രാപ്തരാക്കിയ അച്ഛനേയും അമ്മയേയും മനസ്സാ നമിച്ചു കൊള്ളും.

വിസ കിട്ടിയത്‌ നന്നായി.. കണ്ണന്‍ നന്നായി വരും..

K.V Manikantan said...

അരൂ: കമന്റിന്‌ നന്ദി. ലവന്‍ -ഇടിവാള്‍- പറഞ്ഞപോലെ ഇത്‌ 98-99 കാലഘട്ടത്തില്‍ എഴുതിയ കഥയാണ്‌. ആയിടെ മാതൃഭൂമി സപ്ലിമെന്റില്‍ വന്നിരുന്നു. ഗള്‍ഫന്മാര്‍ക്കായുള്ളത്‌. പിന്നെ ഇത്‌ മണല്‍ ജലം കാലം എന്ന കഥാ സമാഹാരത്തില്‍ പ്രസിദ്ധീകരിച്ചതുമാണ്‌. ഗള്‍ഫന്മാരുടെ ഇടയിലെ മികച്ച പതിനഞ്ചുകഥകളുടെ സമാഹാരത്തില്‍.

പറഞ്ഞുവരുന്നത്‌ കയ്യിലുള്ളത്‌ എല്ലാം പഴയ കോപ്പാണ്‌. അതിഭീകരമായ സമയക്കുറവ്‌ (കട: വിശാലന്‍) എന്നെ അശക്തനാക്കുന്നു. എന്റെ സമയം വരാനായി കാത്തിരിക്കുകയാണ്‌.

കമന്റിയ എല്ലാവര്‍ക്കും നന്ദി.

ബിവേര്‍...
ചെലപ്പോ ഞാന്‍ അടുത്ത കഥ പൂശും.

K.V Manikantan said...

ഈ കഥയ്ക്ക്‌ വന്ന കമന്റുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്‌ കണ്ണൂസിന്റെ....

അതു തന്നെ ആണ്‌ ഈ കഥയുടെ സന്ദേശവും.

കമന്റിയ എല്ലാര്‍ക്കും നന്ദി,...

ഉമേഷ്::Umesh said...

വളരെ വളരെ വളരെ നല്ല കഥ. അരവിന്ദന്‍ പറഞ്ഞതുപോലെ, ഇത്ര ലളിതവും ഹൃദയസ്പര്‍ശിയുമായ ഒരു ശൈലി ബൂലോഗത്തില്‍ ഇതുവരെ കണ്ടിട്ടില്ല.

ഇനിയുമെഴുതൂ നല്ല കഥകള്‍.

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.