Thursday, June 01, 2006

കിണറ്റില്‍ വീണ കഥ -അവസാനഭാഗം

ചാലക്കുടിയില്‍ ജോലിക്കു പോകുന്ന സുഹൃത്ത്‌ കേരുവിനോട്‌ എന്റെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കയറി വിവരം പറയാന്‍ പറഞ്ഞു.

ലോകത്ത്‌ വച്ച്‌ എനിക്കേറ്റവും ഇഷ്ട്ടമുണ്ടായിരുന്ന സംഗതി മരണയറിയിപ്പിനു പോകലായിരുന്നു. പാതിരാത്രിക്കൊക്കെ ജീപ്പ്പിലോ കാറിലോ പോയി ഉറങ്ങികിടക്കുന്നവരെ വിളിച്ചുണര്‍ത്തി, നാടകീയമായി വീട്ടിലെ ആണുങ്ങളെ മാത്രം വിളിച്ച്‌ പുറത്തേക്ക്‌ നടക്കുകയും ഉദ്വേഗത്തോടെ പിന്നാലെ വരുന്ന പെണ്ണുങ്ങളെ അല്‍പം അധികാരഭാവത്തോടെ നിങ്ങള്‍ക്ക്‌ ആണുങ്ങള്‍ സംസാരിക്കുന്നിടത്തെന്തു കാര്യമെന്ന ശാസനയോടെ വീടിനകത്തേക്ക്‌ തിരിച്ചോടിച്ച്‌ അതിനാടകീയമായി കുറെ സ്വാന്തനവാക്കുകള്‍ പറഞ്ഞ്‌ അവസാനം ഇന്ന്‌ ആള്‍ സ്ക്കൂട്ടായിട്ടോ ചേട്ടാ എന്നു പറയുന്നത്‌ ഞങ്ങള്‍ക്ക്‌ വലിയ ത്രില്ലുള്ള ഏര്‍പ്പാടായിരുന്നു. ഞാനായിരുന്നു ആ രീതിയുടെ ഉപജ്ഞാതാവ്‌. കേരു അതെനിക്കിട്ട്‌ തിരിച്ച്‌ പണിയാന്‍ തീരുമാനിച്ചു.

അവന്‍ ചാലക്കുടി വരെ സൈക്കിള്‍ ചവിട്ടി കിതച്ച്‌ വിയര്‍ത്ത്‌ അവിടെ ചെന്നു കയറി മനേജറായ മേനോന്‍ സാറിനെ ഇതുപോലെ വിളിച്ച്‌ ഒരു അരകിലോമീറ്ററോളം പുറത്തേക്ക്‌ നടത്തി, വളരെ നാടകീയമായി മണികണ്ഠന്‍ ഇന്നലെ രാത്രി കിണറ്റില്‍ വീണു. ഞെട്ടിപ്പോയ മേനോന്‍ സാറോട്‌ സാര്‍ ഒച്ച വച്ച്‌ ആളെ കൂട്ടരുത്‌ എന്നൊക്കെ സ്മാധാനിപ്പിച്ചു. എന്നിട്ട്‌ ആശുപത്രിയിലാണോ എന്ന ചോദ്യത്തിന്‌ ആശുപത്രിയില്‍ നിന്നൊക്കെ മടക്കി എന്ന്‌ അവന്‍ മറുപടി പറഞ്ഞു. "മടക്കി" എന്ന പദത്തിന്‌ ഇനി വീട്ടില്‍ കടന്നു മരിച്ചോട്ടെ എന്നര്‍ത്ഥം ഉണ്ടല്ലോ. മേനോന്‍ തലക്കു കൈവച്ച്‌ അവിടെയിരുന്നു. ഓടിവന്ന മറ്റുള്ള സ്റ്റാഫിനോട്‌ കാര്യം പറയുകയും ഓട്ടോറിക്ഷയില്‍ അദ്ധ്യാപിക (പക) മാരും കുറെ കുട്ടികളും എന്റെ വീട്ടിലേക്ക്‌ തെറിച്ചു. എന്തോ ഭാഗ്യത്തിന്‌ റീത്ത്‌ വാങ്ങിയില്ല.

വണ്ടികള്‍ വീട്ടുപടിക്കല്‍ വന്നു നിന്നപ്പോള്‍ അവയെല്ലാം ഭാസിചേട്ടന്‍ ഡിഗ്രി ആംഗിളില്‍ തന്നെ പാര്‍ക്ക്‌ ചെയ്യിച്ചു. ഇവര്‍ വന്നപ്പോള്‍ വന്ന വഴിയെല്ലാം കിണറ്റില്‍ വീണ സാറിന്റെ വീട്‌ ചോദിച്ച്‌ അറിയാതെ കിടക്കുന്നവരെയെല്ലാം അറിയിച്ചു. അങ്ങിനെ അറിഞ്ഞ അഭ്യുദയകാംക്ഷികളും വീട്ടിലേക്ക്‌ പ്രവഹിച്ചു.

എന്തിനേറെപ്പറയണം.....ഇവര്‍ക്കൊക്കെ ചായ വച്ചു കൊടുക്കാനായി അയല്‍ വക്കങ്ങളില്‍ നിന്ന്‌ കുറെ ഗ്ലാസ്സും മാന്‍പവ്വറും (ക്ഷമിക്കണം വുമെന്‍ പവ്വറും) കടം എടുക്കുകയും സാധരണ ഉച്ചക്ക്‌ മണിക്ക്‌ കറക്കാറുള്ള പശുവിനെ അന്ന്‌ യുദ്ധകാലാടിസ്ഥാനത്തില്‍ മണിക്ക്‌ കറക്കുകയും ചെയ്തു. ഒരാഴ്ച്ച കൊണ്ട്‌ എല്ലാം ഭേദമായി. പിന്നീട്‌ എന്റെ ഏതു കൂട്ടുകാര്‍ വന്നാലും ഓട്ടോറിക്ഷക്കാര്‍ ഈ കിണറിന്റെയവിടെ നിറുത്തി രണ്ടു മിനിട്ട്‌ വെയ്റ്റ്‌ ചെയ്യാം പോയി കണ്ടുകൊള്ളൂ എന്ന്‌ പറയാറുണ്ടായിരുന്നു. രസകരമായ ഒരു കാര്യം എന്റെ കൈയ്യിലുണ്ടായിരുന്ന ഒരുമ്പെട്ടവള്‍ എന്ന പുസ്തകം എന്റെ കൂടെ കിണറ്റില്‍ വീണിരുന്നു. എന്റെ ചില സ്നേഹിതന്മാര്‍ അവന്‍ ഒരുമ്പെട്ടവളെയും കൊണ്ട്‌ കിണറ്റില്‍ ചാടി എന്നാണ്‌ പറയുക.

കാലമേറെ കഴിഞ്ഞു. ചാലക്കുടി പുഴയിലൂടെ വെള്ളം കുറെയൊഴുകി. മാഗി ഇന്ന്‌ രണ്ടു കുട്ടികളുടെ അമ്മയായി. ഇക്രുവേട്ടനും ഗോവിന്ദന്‍ കുട്ടിമേനോന്‍ ചേട്ടനും അങ്ങ്‌ സ്വര്‍ഗ്ഗലോകത്തെത്തി. പോരോത്ത്‌ തോമ ആ വലിയ വീട്‌ ആര്‍ക്കോ വിറ്റു. അവര്‍ അതിന്റെ മൂന്നാം നില തകര്‍ത്ത്‌ അതൊരു നല്ല വീടാക്കി.

പുതിയ താമസക്കാര്‍ കിണറ്റിലെ ചെളി വാരി കാടും പടലും വെട്ടിത്തെളിച്ച്‌, ചുറ്റും അരഭിത്തി കെട്ടി, അതൊരു പുത്തന്‍ കിണറാക്കി. വാരിയ ചെളിയുടെ കൂട്ടത്തില്‍ കിട്ടിയ ഒരുമ്പെട്ടവളെയും ഇട്ട്‌ അവര്‍ ആ പറമ്പിലെ ഒരു കല്ലുവെട്ടുമട മൂടി. എന്തോ...... എല്ലാം മറക്കതിരിക്കാനായി എന്റെ കൈത്തണ്ടയില്‍ മുട്ടിനു മേലെ കീരിക്കാടന്‍ ജോസിന്‌ വെട്ടു കൊണ്ടപോലെ ആ അടയാളങ്ങള്‍ ഇപ്പോഴും ഉണ്ട്‌. ഞങ്ങക്കൊക്കെ വേറെയൊന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ പറയാനും ചിരിക്കാനും ഒരു സംഭവമായി ഇത്‌ അവശേഷിക്കുന്നു. എങ്കിലും ആ സലാം പ്രപഞ്ചമേ എന്നു പറഞ്ഞ നിമിഷം ആലോചിക്കുമ്പോള്‍ ഇന്നും കിളി പറന്നുപോകുന്നു.

ചാലക്കുടി പുഴയില്‍ കൂടി വെള്ളം കുറേ ഒഴുകി.
കാലം എന്നെ ഒരു എനാറൈ ആക്കി.
കല്യാണത്തിന്‌ മുമ്പ്‌ ഡയറികള്‍ എഡിറ്റു ചെയ്യേണ്ടതിലേക്കായി ഞാന്‍ പഴയ ഡയറികള്‍ തുറന്നപ്പോള്‍ കണ്ടത്‌:
99 ഫെബ്രുവരി : ജീവിതത്തിലെ ഏറ്റവും വൃത്തികെട്ട ദിവസം (ഞാന്‍ ഇന്നൊരു കിണറ്റില്‍ വീണു) ജീവിതത്തിലെ ഏറ്റവും നല്ല ദിവസം (ഒരു അത്യാഗാതമായ കിണറില്‍ നിന്ന്‌ ദൈവം എന്നെ കൈ പിടിച്ചുയര്‍ത്തി)

8 comments:

K.V Manikantan said...

കിണറ്റില്‍ വീണ കഥ -അവസാനഭാഗം

Sreejith K. said...

ഞാന്‍ കമന്റ് ഇട്ടിട്ടാണോ അവസാനഭാഗം ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റിയത്? ഞാന്‍ പിണങ്ങി.

എന്നാലും വന്ന കാര്യം പറയാം.
---
എല്ലാ എപ്പിസോഡും വായിക്കാറുണ്ടായിരുന്നു. കമന്റ് വയ്ക്കാന്‍ ഇപ്പോഴാണ് പറ്റിയത്. കഥകള്‍ എല്ല്ലാ ഭാഗവും ഒന്നിനൊന്ന് മെച്ചം. ഒരു അപകടം ഇത്ര സരസമായി പറയാന്‍ കഴിഞ്ഞ ആ നര്‍മ്മഭാവനയ്ക്ക് മുന്നില്‍ കൂപ്പുകൈ. അടുത്ത അപകടത്തിനായി കാത്തിരിക്കുന്നു, അയ്യോ, സോറി, അടുത്ത രചനയ്ക്കായി കാത്തിരിക്കുന്നു.

Visala Manaskan said...

അക്കങ്ങള്‍ കുറച്ച് മിസ്സിങ്ങായല്ലോ സങ്കുചിതാ.. ഒന്നെഡിറ്റല്ല്?

വീണ്ടും വായിച്ചു. വീണ്ടും ഇഷ്ടപ്പെട്ടു.

ഇതിലെ മരണ അറിയിപ്പ് വായിച്ചായിരുന്നു ‘പാപിhttp://kodakarapuranams.blogspot.com/2005/11/blog-post_16.html’ യെ ഓര്‍ത്തെടുത്തത് .

തണുപ്പന്‍ said...

ശങ്കുമഷേ ! (പാരലല്‍ കോളേജില്‍ പഠിപ്പിച്ചത് കൊണ്ട് മാത്രമല്ല മാഷായത്, പുതിയ പ്രോടോകോള്‍ അനൂസരിച്ച് അങ്ങനെയേ വിളിക്കാവൂ )
കിണറ്റില്‍ വീണകഥ എല്ലാം വായിക്കാറുണ്ടായിരുന്നു.
ഇനിയും ഇനിയും വായിക്കും....

നമുക്ക് ആ കിണറും ഒരു തീര്‍ഥാടനകേന്ദ്രമാക്കിയാലോ ബ്ലോഗരേ ?
ചാലക്കുടി-പോട്ട വഴി നെടുമ്പാശ്ശേരിയില്‍ പോകുന്നവരൊക്കെ അവിടെ രണ്ട് മിനുട്ട് മൌനം ആചരിച്ച്, ഒരു രണ്ട് രൂപാ നാണയം കിണറ്റിലെറിഞ്ഞ് പോകുക.

myexperimentsandme said...

തണുപ്പാ, ചാലക്കുടി പോട്ട വഴി നെടുനെടുങ്കന്‍ നെടുമ്പാശ്ശേരിക്കു പോണേല്‍ പിന്നെ തൃശ്ശൂരു ചെന്ന്, തൃപ്രയാര്‍ വഴി, ഇരിങ്ങാലക്കുട-പോട്ട-ചാലക്കുടി-മുരിങ്ങൂര്-അങ്കമാലി വഴി........ ഫ്ലൈറ്റ് പോകും.

സങ്കൂന്റെ കഥ ഞാനൊന്ന് ഇരുത്തി വായിക്കട്ടെ... (ചുമ്മാതാണേ, ഒന്നോടിച്ച് വായിച്ചു. എനിക്ക് ഖ്വോട്ടോഫ്ദ്ദഡ്ഡേ ചെയ്യുക എന്നൊരു ഉത്തരവാദിത്തം കൂടിയുണ്ടേ)

ഏതോ കേരളാ കോണ്‍ഗ്രസ്സുകാരന്‍ ബ്ലോഗറില്‍ ജോലിചെയ്യുന്നുണ്ടല്ലോ- ഇന്നത്തെ വേര്‍ഡ് വെരി: കെ.എം.എ.എന്‍.ഐ (കാശുലാഭിക്കാന്‍ ഒരു എം ഒഴിവാക്കി)

Kuttyedathi said...

ഈ സങ്കുചിതനൊരു കമന്റിടണമെന്നോര്‍ത്തു രാവിലെ മുതല്‍ സങ്കൂന്റെ ബ്ലോഗ്‌ ഓപ്പണ്‍ ചെയ്തു വച്ചതാ. ദുരന്ത കഥ നാലു ഭാഗങ്ങളും വായിച്ചു മാഷേ. ഒന്നും രണ്ടും ഭാഗങ്ങള്‍ നേരത്തേ വായിച്ചിരുന്നെങ്കിലും ഇന്നു വീണ്ടും വായിച്ചു.

വളരെ നന്നായിരിക്കുന്നു എഴുത്ത്‌. എനിക്കിഷ്ടപ്പെട്ട ഭാഗങ്ങള്‍ ക്വോട്ട്‌ ചെയ്യാമെന്നു വച്ചാല്‍, മൊത്തമായും പകര്‍ത്തേണ്ടി വരും. മരണമറിയിക്കാന്‍ പോകുന്നതിത്രക്കു ത്രില്ലുള്ള ഏര്‍പ്പാടാണെന്നിപ്പോളാ മനസ്സിലായത്‌.

പശുവിനെ കറക്കേണ്ടിയിരുന്ന സമയവും, അന്നു കറന്ന സമയവും, അക്കത്തിലെഴുതിയതിനാലോ എന്തോ, കാണുന്നില്ല.

ഒരുമ്പെട്ടവളേയും കൊണ്ടൊരുമിച്ചു മരിക്കാന്‍ തീരുമാനിച്ചു ചാടിയിട്ട്‌, രക്ഷപ്പെട്ടപ്പോള്‍ പീറ വള്ളിച്ചെരിപ്പെടുത്തു, പഷേ ഒരുമ്പെട്ടവളെ അവിടെ ഉപേക്ഷിച്ചതു ഫീലായി.

ഇനിയുമിനിയുമെഴുതൂ സങ്കുചിതാ. അടുത്ത പ്രാവശ്യം ചാണക്കുഴിയില്‍ വീഴണേ എന്നു ഞാന്‍ തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാം.

ബിന്ദു said...

അടുത്തതു പോരട്ടേ.. വേറേം കഥകള്‍ വായിച്ചിട്ടുണ്ടു :)

Adithyan said...

ഒരു തവണ കൂടി. :-)

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.