Sunday, August 05, 2007

തിരക്കഥ -ടെലിഫിലിം (ലാസ്റ്റ് ഭാഗം)

ആദ്യഭാഗം ഇതാ ഇവിടെ. കഥ ഇതാ ഇവിടെ

20

സ്കൂള്‍വിട്ടുവരുന്ന കണ്ണന്‍. മുറ്റത്ത്‌ വിരിച്ചിട്ടിരുന്ന കൊണ്ടാട്ടം പെറുക്കി മാറ്റുകയായിരുന്ന നിമ്മി, ഓടിവന്ന്‌ കണ്ണനെ എടുക്കുന്നു. നിമ്മി അതീവസന്തോഷത്തില്‍. വലുതായിപ്പോയി എന്ന ഭാവം ഉള്ളതുകൊണ്ട്‌ കുതറിയിറങ്ങുന്ന കണ്ണന്‍.

നിമ്മി: അച്‌'ന്‌ ജോലി കിട്ടീ കണ്ണാ. ഇപ്പോ വിളിച്ചു. ഇനീം വിളിക്കും രാത്രീല്‌. മോനിന്ന്‌ നേരത്തെ ഒറങ്ങര്‌ത്ട്ടോ.

പൂമുഖത്തുനിന്ന്‌ അച്‌'മ്മ: ഞാമ്പറഞ്ഞില്ലേ നിമ്മീ, ഒരു കലശം നേര്‍ന്നാ മതീന്ന്‌.ഇപ്പോ എന്തായി.

നിമ്മി: അമ്മേ, വേഗം തന്നെ ശങ്കരേട്ടനോട്‌ പറയണം. കലശം ഒട്ടും വൈകിക്കണ്ടാ.

(അകത്തേക്ക്‌ കേറിപോകുന്ന കണ്ണനും നിമ്മിയും, അച്‌'മ്മയും.)

21

അതേ യൂണിഫോമില്‍ ഊണുമേശയിലിരുന്ന്‌ ഉണക്കപുട്ട്‌ (രാവിലത്തെ ബാക്കി) തിന്നുന്ന കണ്ണന്‍. അച്‌'മ്മ അവന്‌ ചായ കൊണ്ടുവയ്ക്കുന്നു.

കണ്ണന്‍: എന്തുറ്റാച്‌'മ്മേ കലശം?

അച്‌'മ്മ: മോന്‍ സന്ധ്യക്ക്‌ തൊഴാറില്ലേ, കാവില്‌? അതാരൊക്ക്യാന്നറിയോ?

കണ്ണന്‍: ഇല്ല്യ.

അച്‌'മ്മ: അതൊക്ക്യേ നമ്മടെ കാര്‍ന്നോന്മാരാ. നടുവില്‍ ഇരിക്കണ വല്ല്യ കല്ലില്ലേ? അതാ മുത്തമ്മാന്‍. തെക്കേ അറ്റത്തിരിക്കണത്‌ ചെറിയമ്മാന്‍. എല്ലാം നമ്മടെ കാര്‍ന്നോന്മാരാ...

കണ്ണന്‍: എനിക്കവരെ കാണണം.

അച്‌'മ്മ: ഏയ്‌, കാണാന്‍ പറ്റില്ല.
കണ്ണന്‍: അവര്‍ക്ക്‌ വെശക്കില്ലേ, അച്‌'മ്മേ?

അച്‌'മ്മ: വെശ്ക്കും. അതിനാ നമ്മള്‍ കലശം നടത്തണത്‌. രണ്ടുകോഴീം, കള്ളും ചാരായോം...

കണ്ണന്‍: അവരൊക്കെ എപ്പളും അവ്ടെത്തന്നെ ഉണ്ടാവോ?

അച്‌'മ്മ: പിന്നില്ലാതെ. അവരാ ഈ പറമ്പിന്‌ കാവല്‌. അവ്ടെ വെളക്ക്‌ വക്കാന്‍ ഒരു ദിവസം മൊടങ്ങ്യാണ്ട്ല്ലോ....

കണ്ണന്‍: അപ്പോ നമ്മടെ പെരപണി കഴിഞ്ഞാ നമ്മളൊക്കെ അങ്ങ്ട്‌ മാറില്ലേ, പിന്നാരാ എന്നും വെളക്ക്‌ വക്ക്യാ?

അച്‌'മ്മ (വളരെ നേരിയ ഒരു നടുക്കം മുത്ത്‌): നിന്റെ അച്‌'നോട്‌ ഞാന്‍ പറയാത്ത കൊഴപ്പാ? എനിക്കറിയില്ല്യാന്റെ മുത്തമ്മാ, കാര്‍ന്നോന്മാരേ.....

അവിടേക്ക്‌ വന്ന നിമ്മി: അച്ചുവേട്ടന്‌ ഇതൊക്കെ കളിയാണ്‌. ഇപ്പോ കലശം നടത്താന്‍ പോണൂന്ന്‌ കേട്ടാമതി, എന്നോട്‌ ചാടും.

(അച്ച്യുതന്റെ 'യുക്തിവാദ' നിലപാടുകളോര്‍ത്ത്‌ അല്‍പം ദീനമായ അച്‌'മ്മയുടെ മുഖം)

22

പകല്‍. പാമ്പുംകാവ്‌.. ചുറ്റും നോക്കി അവിടേക്ക്‌ നടന്നടുക്കുന്ന അമ്മു. കള്ളത്തരം ചെയ്യാന്‍ വരുന്നതിന്റെ മുഖഭാവം. ഒരു മരത്തിനു മറവില്‍ ഒളിച്ചുവച്ചിരിക്കുന്ന മഞ്ചാടിപാത്രം എടുക്കുന്നു. അത്‌ കണ്ണന്റേതാണ്‌. അല്‍പം മാറി ഒളിച്ചുവച്ചിരിക്കുന്ന
സ്വന്തം പാട്ടയും അവള്‍ എടുക്കുന്നു. കണ്ണന്റെ പാട്ടയില്‍ നിന്ന്‌ ഒരു കൈകൊണ്ട്‌ മഞ്ചാടിക്കുരു വാരി അവളുടേതിലേക്ക്‌ മാറ്റുന്നു. ചുറ്റും നോക്കി പരിഭ്രമത്തോടെ.....
പെട്ടന്ന്‌ കേള്‍ക്കുന്ന ഒരലര്‍ച്ച; വിഷ്ണുവിന്റെ: കണ്ണാ, ഓടി വാടാ. പെരുങ്കള്ളിയെ പിടിച്ചെടാ.... ഓടിവാടാ....

(ഒച്ചകേട്ട്‌ ഞെട്ടിത്തരിച്ചുപോകുന്ന അമ്മു, എന്തുചെയ്യണമെന്നറിയാതെ വിവശയാകുന്നു.)

ഓടി വന്ന കണ്ണന്‍: എടീ, പെരുങ്കള്ളീ...ണീയാണിത്‌ എന്നും എടുക്കുന്നതല്ലേടി.

വിഷ്ണു: മഞ്ചാടിക്കള്ളീ...മഞ്ചാടീക്കള്ളീ....

പാത്രം താഴെയിട്ട്‌ ഉറക്കെ കരയുന്ന അമ്മു. തിരിഞ്ഞ്‌ വീട്ടിലേക്ക്‌ നടക്കുന്നു.

പുറകെ വിഷ്ണു,കണ്ണന്മാരുടെ കോറസ്സ്‌: മഞ്ചാടിക്കള്ളി വരുന്നേ....മഞ്ചാടിക്കള്ളി വരുന്നേ...

പടിക്കലേക്ക്‌ അപമാനത്താല്‍ കരഞ്ഞുകൊണ്ടുപോകുന്ന അമ്മുവിന്റെ പുറകേ തന്നെ അവര്‍:
മഞ്ചാടികട്ട കള്ളി വരുന്നേ.....മഞ്ചാടികട്ട കള്ളി വരുന്നേ.....

പുറത്തുനിന്ന്‌ പടികയറി വരുന്ന മുത്തച്‌'നോട്‌ അമ്മു കരഞ്ഞുകൊണ്ട്‌:

കള്ളീന്ന്‌ വിളിക്കുന്നു....(മുത്തച്‌'ന്‍ ഉടനടി നടപടി എടുക്കേണ്ടതിലേക്കായി അവള്‍ കരച്ചില്‍ കൂടുതല്‍ ഉറക്കെയാക്കി)

രണ്ടുകൈ കൊണ്ട്‌ കണ്ണന്റെയും വിഷ്ണുവിന്റെയും കൈമുട്ടിനു മുകളില്‍ ഷര്‍ട്ടുനുള്ളില്‍ കൈകയറ്റി പിച്ചുന്നു. പിച്ചലിന്റെ രൂക്ഷത രണ്ടുപേരുടേയും മുഖത്ത്‌.

മുത്തച്‌'ന്‍: ഇനി അവളെ കരയിപ്പിക്കരുത്‌ കേട്ട്രാ...

വീട്ടീലേക്ക്‌ നടന്നുപോകുന്ന മുത്തച്‌'ന്‍. പിച്ചിയതിന്റെ വേദനയില്‍ മുഖം കോടിച്ച്‌ കൈ തിരുമ്മി അമ്മുവിനെ നോക്കുന്ന വിഷ്ണുവും കണ്ണനും. മും നിറയെ കണ്ണീരെങ്കിലും വെളുക്കെ വിജയിയുടെ ചിരിയുമായി നില്‍ക്കുന്ന അമ്മുവിന്റെ മും.
23

നാളുകള്‍ക്ക്‌ ശേഷമുള്ള മറ്റൊരു പ്രഭാതം.

രാവിലെ സ്കൂളില്‍ പോകുന്ന കണ്ണനെ ഒരുക്കുന്ന നിമ്മി. പതിവില്ലാതെ കണ്ണ്‌ നിറഞ്ഞിട്ടാണ്‌ മുടി ചീകികൊടുക്കുന്നതും മറ്റും.

കണ്ണന്‍: അമ്മെന്തിനാ കരയണേ. ഞാന്‍ കുറുമ്പു കാട്ടില്ലാന്ന്‌ എന്തോരം പറഞ്ഞു. മാങ്ങപൊട്ടിക്കില്ല. അമ്മൂനെ തല്ലൊോളിയ. ഒക്കെ ഞാനിന്നലെ സമ്മതിച്ചതല്ലേ?

നിമ്മി: മോനെ വേഗം കൊണ്ടൂവാംട്ടോ. അമ്മ എന്നും വിളിക്ക്യാംട്ടോ. ഒറ്റക്ക്‌ നിക്കാന്‍ മോന്‌ പേടീല്ല്യലോ?

കണ്ണന്‍: ഒറ്റക്കോ, ഇവ്ടെ എല്ലാരും ഇല്ല്യേ. അച്‌'മ്മേം മുത്തച്‌'നും വിഷ്ണൂം, അമ്മൂം, മാണിക്യനും. അബുദാബീലല്ലേ ആരും ഇല്ല്യാത്തേ.

നിമ്മി: (കണ്ണന്റെ കവിളില്‍ ഉമ്മ വച്ചിട്ട്‌) സിന്ധുവാന്റീടടുത്ത്‌ മൊടങ്ങാണ്ട്‌ പോണം ട്യൂഷ്യന്‌. മോന്‍ വൈന്നേരം വരുമ്പളക്ക്യും അമ്മ പോവുംട്ടോ.

അച്‌'മ്മ കണ്ണന്റെ ചോറ്റുപാത്രം ബാഗില്‍ വച്ച്‌ ബാഗ്‌ കണ്ണന്റെ തോളിലേക്കിട്ടുകൊടുക്കുന്നു.

കണ്ണന്‍: (നിമ്മിയെ കവിളില്‍ ഉമ്മ വച്ച്‌). ഞാന്‍ പഠിച്ചോളാം. റസിയാന്റ്യോട്‌ ഫോണ്‍ വിളിക്കാന്‍ പറയണം.

കൈയ്യില്‍ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ഒരു അഞ്ചിന്റെ നോട്ടെടുത്ത്‌ കണ്ണന്‌ കൊടുത്തിട്ട്‌: മോന്ന്നാള്‌ ലൂബിയ്ക്ക ഉപ്പിലിട്ടത്‌ വാങ്ങണമ്ന്ന്‌ പറഞ്ഞില്ലേ? വാങ്ങിക്കോളൂട്ടോ.

കണ്ണന്‍ മുറ്റത്തേക്കിറങ്ങുന്നു. അടക്കാനാവാത്ത തേങ്ങലോടെ നോക്കി നില്‍ക്കുന്ന നിമ്മി.

പുറകില്‍ വന്ന്‌ അച്‌'മ്മ: ഒന്ന്‌ കരയാണ്ടിരിക്ക്‌ നിമ്മീ. നിന്റെ കരച്ചില്‍ കേട്ട്‌ അവനും സങ്കടപ്പെട്ടാ പോണത്‌.

(കരയുന്ന നിമ്മിയുടെ മുഖം.)

24
നാളുകള്‍ക്ക്‌ ശേഷം മറ്റൊരു പ്രഭാതം

ഒരു കൈകൊണ്ട്‌ പുറകിലെന്തോ ഒളിപ്പിച്ച്‌ പിടിച്ച്‌ പടി കടന്ന്‌ മുറ്റത്തേക്കെത്തിയ മാണിക്യന്‍.

മാണിക്യന്‍: കണ്ണങ്കുഞ്ഞേ (ഉച്ചത്തില്‍).....പൂയ്‌, കണ്ണന്‍ മുതലാളീ....
ഓടി പുറത്ത്‌ വരുന്ന കണ്ണന്‍

മാണിക്യന്‍: ഒരു സാധനം കൊണ്ടുവന്നിട്ടുണ്ടല്ലോ.

കണ്ണന്‍: എവ്ടെ?, സാധനം.

മാണിക്യന്‍ നാടകീയമായി പുറകില്‍ നിന്ന്‌ ഒരു കൊച്ച്‌ കൈക്കോട്ട്‌ (തൂമ്പ) ശരിയായി കണ്ണനുപയോഗിക്കാന്‍ പറ്റുന്നത്ര ചെറുത്‌ എടുത്ത്‌ കാണിക്കുന്നു.

കണ്ണന്‍: (വലിയ സന്തോഷത്തില്‍ നിലത്തുനിന്ന്‌ തുള്ളിച്ചാടി അതു വാങ്ങുന്നു)

മുറ്റത്ത്‌ അതുകൊണ്ട്‌ കിളയ്ക്കുന്നു.

അതുകണ്ട്‌ വന്ന വിലാസിനി:: കണ്ണാ മുറ്റം കൊത്തിപ്പൊളിക്കല്ലേ, മുത്തച്‌'ന്‍ എന്നെ ചീത്ത പറയും.

കണ്ണന്‍, മാണിക്യനോട്‌: എനിക്ക്‌ വാഴ നട്ടുതരാമെന്ന്‌ പറഞ്ഞില്ലേ? ഇപ്പോ വേണം.
കണ്ണനുണ്ടാക്കിയ കുഴികള്‍ കാലുകൊണ്ട്‌ മൂടുന്ന വിലാസിനി.
25
പകല്‍. ഒരു കര്‍ഷകന്റെ ഭാവത്തില്‍, ഒരു പഴയ തോര്‍ത്ത്‌ ട്രൌസറിന്‌ മീതെ ചുറ്റിയ കണ്ണനും, മാണിക്യനും. തയാറായ ഒരു വാഴക്കുഴിയില്‍ കണ്ണന്‍ ഏത്തവാഴക്കന്ന്‌ ഇറക്കി വയ്ക്കുന്നു. കൈകൊണ്ട്‌ മണ്ണിട്ട്‌ അത്‌ ഉറപ്പിക്കുന്നു.

മാണിക്യന്‍: അബുദാബിലൊക്കെ വാഴേണ്ടോ കണ്ണാ?
കണ്ണന്‍: ഏയ്‌, അവ്ടെ പന മാത്രംണ്ട്‌. പക്ഷേ ഞാന്‍ വാഴൊക്കെ കണ്ടട്ട്ണ്ട്ട്ടാ. ജോസങ്കിളിന്റെ കല്ല്യാണ കാസറ്റില്‌ അങ്കിളും ആന്റീം വാഴക്കെടേക്കോടെ നടക്കണ കണ്ടട്ട്ണ്ട്‌.

മാണിക്യന്‍: ഇനി ഇതിന്‌ എന്നും ഒരു കുടം വെള്ളം കൊണ്ട്‌ ഒഴിക്കണം. മറ്റാരും ഇതില്‌ തൊടാന്‍ സമ്മതിക്കരുത്‌. (ചുറ്റും നോക്കിയിട്ട്‌) ആ വിലാസിനിയെ കൊണ്ട്‌ എന്നും ഒരു കുടം വെള്ളം ഇവിടെ വരുത്തിക്കണം. കണ്ണങ്കുട്ടി തന്നെ ഒഴിച്ചാമതി. വിലാസിനി കുത്തി ഒഴിച്ച്‌ കന്നിനെ പുറത്തുചാടിക്കും. പുതിയ ഇല വന്നോന്ന്‌ കാലത്തന്നെ വന്ന്‌ നോക്കണം.
പൈക്കള്‍ ഇല കടിക്കാതെ നോക്കണം.

കണ്ണന്‍: ഇതില്‌ എന്നാ പഴം ഉണ്ടാവാ?

മാണിക്യന്‍: അത്‌ വലുതായി വലുതായി നമ്മളേക്കാള്‍ പൊക്കം വയ്ക്കണം. പക്ഷേ, കൂമ്പെടഞ്ഞാണ്ടല്ലോ. ഒക്കെപ്പോയി.

കണ്ണന്‍: കൂമ്പെടയേ? അതെന്തുറ്റാ?
മാണിക്യന്‍: ചെലപ്പോ, അതിന്റെ കൂമ്പ്‌ കളറ്‌ മാറി വരും. എന്നാപിന്നെ പോയിക്കാര്യം. വെട്ടിക്കളയന്നെ.

കണ്ണന്‍: അശ്ശോ! എന്നും വെള്ളൊഴിച്ചാ കൂമ്പെടയില്ലാല്ലോ?

മാണിക്യന്‍: നമുക്ക്‌ നോക്കാം. അവന്‍ വലുതാവട്ടെ. നമുക്കിവന്റെ കൊല വെട്ടി ലോനാപ്ലേടെ കാളവണ്ടീല്‌ വച്ച്‌ ചന്തയ്ക്ക്‌ കൊണ്ടോണം. ചന്തേല്‍ട്ട്‌ വിറ്റാ പിന്നെ ഈ കണ്ണന്‍ കണ്ണന്ന്ന്‌ പറഞ്ഞാ ആരാപ്പാ? മൊതലാള്യായില്ലേ മൊതലാളി. (മാണിക്യന്‍
തലേക്കെട്ടഴിച്ച്‌ മും തുടയ്ക്കുന്നു. അതനുകരിച്ച്‌ കണ്ണനും ഉടുത്തിരുന്ന തോര്‍ത്തഴിച്ച്‌ മുഖം തുടയ്ക്കുന്നു. വലിയ കര്‍ഷകനായ ഭാവം മുഖത്ത്‌)

26
പടിക്കല്‍ നിന്ന്‌ കാണുന്ന വീടിന്റെ ഫുള്‍വ്യൂ. സ്കൂള്‍ ബാഗുമായി പടികടന്ന്‌ വീട്ടിലേക്ക്‌ ഓടിവരുന്ന കണ്ണന്‍. സ്കൂള്‍ വിട്ട്‌ വരുന്ന കണ്ണന്‍. മുറ്റത്ത്‌ കാണുന്ന അല്‍പം പഴകിയ പൂത്തറയില്‍ നിന്ന്‌ ഓണം കഴിഞ്ഞു എന്ന്‌ മനസിലാകണം. പടിക്കല്‍ നിന്നേ അച്‌'മ്മേ, മുത്തച്‌'ാ‍....എന്ന്‌ ആര്‍ത്തുവിളിച്ചാണ്‌ വരവ്‌.

ബദ്ധപ്പെട്ട്‌ പുറത്തേക്കിറങ്ങുന്ന അച്‌'മ്മ. ചാരുകസേലയില്‍ കിടന്ന്‌ തിണ്ണയില്‍ വച്ച ചെറിയ ഉരലില്‍ മുറുക്കാന്‍ ഇടിച്ചുതുടങ്ങുന്ന മുത്തച്‌'ന്‍.
അച്‌'മ്മ: എന്താ, കണ്ണാ, ഇത്രസന്തോഷം?
കണ്ണന്‍: (വലിയ അഹ്ലാദം, കിതപ്പ്‌) പ്രോഗ്രസ്സ്‌ കാര്‍ഡ്‌ കിട്ടി. എനിക്ക്‌ ഫസ്റ്റ്‌.
(ബദ്ധപ്പെട്ട്‌ ഒരു പുസ്തകത്തിന്റെ ഉള്ളില്‍ നിന്നും പ്രോഗ്രസ്സ്‌ കാര്‍ഡ്‌ ശ്രദ്ധയോടെ എടുക്കുന്നു.) മുത്തച്‌'ന്റെ സിഗ്നേച്ച്വര്‍ വേണം.

അച്‌'മ്മ: അതെന്ത്‌ സാധനമാ?

കണ്ണന്‍: അച്‌'മ്മേ, കയ്യില്‍ കരി വച്ച്‌ അത്‌ തൊടരുത്‌.

മുത്തച്‌'ന്‍: കണ്ണാ, നിന്റെ അച്‌'മ്മ്ണ്ടലോ, രണ്ടാം ക്ലാസില്‍ എഴുത്താശ്ശാനെ കൊഞ്ഞനം കുത്തി എണിറ്റോടിയതാ. ഹ ഹ ഹ ഹ.

കണ്ണന്‍: (മുത്തച്‌'നെ അനുകരിച്ച്‌) ഹ ഹ ഹ ഹ

അച്‌'മ്മ: (ചിരിച്ചുകൊണ്ട്‌): എന്നിട്ടും എന്തിനാ അച്‌'മ്മേ കല്യാണം കഴിച്ചേന്ന്‌ ചോദിക്ക്‌ കണ്ണാ.

(ഇതിനിടയില്‍ കണ്ണട ഫിറ്റ്‌ ചെയ്ത്‌ മുത്തച്‌'ന്‍ പ്രോഗ്രസ്സ്കാര്‍ഡ്‌ സശ്രദ്ധം
പരിശോധിക്കുന്നു.) മുത്തച്‌'ന്‍ ഇടിക്കാനുള്ള ഉരലിലിട്ട്‌ വച്ചിരുന്ന മുറുക്കാന്‍
ഇടിക്കുന്ന കണ്ണന്‍. ചതഞ്ഞ്‌ അരയുന്ന മുറുക്കാന്‍)
27
പൂമുഖം. സന്ധ്യാസമയം. കൂട്ടിയിട്ടിരിക്കുന്ന പച്ച പയര്‍ നന്നാക്കിയിരിക്കുന്ന അച്‌'മ്മ.
അടുത്ത്‌ തിണ്ണയില്‍ കണ്ണന്‍, വിഷ്ണു, മുത്തച്‌'ന്‍ പതിവു ചാരുകസേരയില്‍. അമ്മു അച്‌'മ്മയുടെ
അടുത്തിരുന്ന്‌ പയര്‍ നന്നാക്കുന്നു.

അച്‌'മ്മ: അമ്മേടേം അച്‌'ന്റേം കൂടെ പോവാര്‍ന്നില്ലേ വിഷ്ണൂ.
വിഷ്ണു: പോവാണ്ടാ? കൊണ്ടോവാണ്ടല്ലേ.
കണ്ണന്‍: ഞാന്‍ ആദ്യായ്ട്ടാ കല്യാണം കാണാന്‍ പോണത്‌. നാളെ.
അമ്മു: അയ്യേ! അബുദാബീല്‌ കല്യാണംണ്ടാവില്ലേ?
കണ്ണന്‍: കല്യാണംണ്ടാവും. കാസറ്റില്‌. റസീയാന്റീടെ കല്യാണം കണ്ടട്ട്ണ്ട്‌.
(കണ്ണട വച്ച്‌, കണ്ണിന്റെ അടുത്തേക്ക്‌ കൊണ്ടുപോയി എന്തോ പഴയ ആധാരം ശ്രദ്ധിക്കുന്ന മുത്തച്‌'ന്‍)
അമ്മു: അവടെ ആരാ കണ്ണേട്ടന്‌ കളിക്കാന്‍ കൂട്ട്‌?, അബുദാബീല്‌?
കണ്ണന്‍: കളിക്കാനോ? ഞങ്ങടെ ഫ്ലേറ്റെന്ന്‌ പൊറത്തെറങ്ങാന്‍ അമ്മ സമ്മതിക്കേണ്ടേ? (അല്‍പം ആലോചിച്ച്‌, മുത്ത്‌ ചെറിയ ഉത്സാഹത്തോടെ) കളിക്കാന്‍ പിന്നെ റസിയാന്റീ വരും. ചെസ്‌ കളിച്ചാല്‍ റസിയാന്റി തോറ്റ്‌ തൊപ്പിയിടും. കാരംസ്‌ എപ്പളും ഞാന്‍ തോല്‍ക്കും. (അല്‍പം കഴിഞ്ഞ്‌) ഒരൂസം അമ്മ ജോലി കഴിഞ്ഞ്‌ വന്നപ്പോ ഞാനും ആന്റീം കാരംസ്‌ കളിക്കാര്‍ന്നുട്ടോ.
അങ്കിള്‌ കെടന്നൊറങ്ങാര്‍ന്നു. ഉറങ്ങണോരെ ശല്യപ്പെട്ത്തോടാന്നും പറഞ്ഞ്‌ അമ്മ എന്നെ തല്ലിക്കൊന്നു. ഇനി അങ്കിളിന്റേം ആന്റീടേം റൂമ്യേ കേറ്യാ കൊല്ലുംന്നും പറഞ്ഞു.

വിഷ്ണു: റസിയാന്റ്യെന്തിനാ നിങ്ങടെ വീട്ടീല്‌ താമസിക്കണേ?
കണ്ണന്‍: പൊട്ടാ, അത്‌ അങ്കിളിന്റെ ഫ്ലാറ്റാ. ഞങ്ങളേ ഷെയറിംഗ്‌ അക്കോമഡേഷനാ.
അമ്മുവും വിഷ്ണുവും അച്‌'മ്മയും എന്തോ മനസിലാവാത്തതുപോലെ പരസ്പരം നോക്കുന്നു.

(ഷെയറിംഗ്‌ അക്കോമഡേഷന്റെ അര്‍ത്ഥമറിയുന്ന ഏകജീവിയായ മുത്തച്‌'ന്‍ കണ്ണനെ സാകൂതം നോക്കുന്നു.)

മുത്തച്‌'ന്‍: അപ്പോ അടുക്കള എത്രണ്ണംണ്ട്‌ കണ്ണാ.

കണ്ണന്‍: അയ്യോ, മുത്തച്‌'ാ‍ അടുക്കള ഒന്ന്‌. പക്ഷേ രണ്ട്‌ ഫ്രിഡ്ജും, രണ്ട്‌ ഗ്യാസടുപ്പുംണ്ട്‌.

അച്‌'മ്മ: കണ്ണന്‍ ഇവ്ടത്തെപ്പോലെ എന്താ സ്കൂളില്‌ കൊണ്ടുവാ? ചോറോ?

കണ്ണന്‍: അയ്യോ, ഈ അച്‌'മ്മേടെ ഒരു കാര്യം. (അല്‍പം മുന്നോട്ടാഞ്ഞ്‌) അതേ ഇവടത്തെ മാതിര്യേ നാലുമണി വര്യൊന്നും അല്ല അവടെ. രണ്ടുമണിക്ക്‌ സ്കൂള്‌ വിടും.

അച്‌'മ്മ: അപ്പോ കണ്ണന്‍ എന്നും രണ്ടുമണി കഴിഞ്ഞാ ഊണ്‌ കഴിക്ക്യാ? ശിവ ശിവ! ആരാ വെളമ്പിത്തരാ? അച്‌'നുമ്മ്യേം വൈന്നേരല്ലേ വരോള്ളൂ?

കണ്ണന്‍: അച്‌'മ്മേ, ഞാന്‍ തന്നെ കൂട്ടാന്‍ ചൂടാക്കും. ഫ്രൈ പാന്‌ല്‍ട്ട്‌. റസിയാന്റി എപ്പളും ഒറക്കായിരിക്കും. അങ്ക്‌ള്‌ പറയണതേ, റസിയാന്റീടെ ഹോബി ഒറക്കാന്നാ. ഒറക്കല്ലെങ്കീ റസിയാന്റി വെളമ്പിത്തരുംട്ടാ.

അമ്മു: എന്തിനാ കൂട്ടാന്‍ ചൂടാക്കണേ?

കണ്ണന്‍: ഈ അമ്മുവിന്റെ ഒരു കാര്യം. അവടേ ഇവ്ടത്തെപ്പോലെ എന്നും കൂട്ടാന്‍ വയ്ക്കില്ല. മൂന്നുദിവസത്തക്കുള്ള കൂട്ടാന്‍ ഇന്നുണ്ടാക്കും അമ്മ. എന്നട്ടത്ട്ത്ത്‌ ഫ്രിഡ്ജില്‌ വെക്കും. അമ്മക്ക്‌ എന്നും ചിക്കന്‍ മാത്രം വക്കാനേ അറിയൂ. എനിക്കും അച്‌'നും
ദേഷ്യം വരും, ചിക്കന്‍ തിന്ന്‌ തിന്ന്‌.

വിഷ്ണു: ചിക്കന്‍ തിന്നട്ട്‌ ദേഷ്യം വരേ? ഞങ്ങടോടെ ശങ്കരാന്ത്യാവണം ചിക്കന്‍ ഉണ്ടാവാന്‍.

അമ്മു: അല്ലെങ്കീ ഇവടെ കലശം ഉണ്ടാവണം.

കണ്ണന്‍: ഇവര്‍ക്ക്‌ വിവരല്ല്യ മുത്തച്‌'ാ‍. ലോകത്തെ ഏറ്റവും സ്വാദില്ലാത്തതാ ചിക്കന്‍.

അമ്മു: പിന്നെ കണ്ണേട്ടനല്ലേ വിവരം, ലോകത്തെ ഏറ്റവും സ്വാദുള്ളത്‌ പിന്നേതാ, ഒന്നു പറ.

കണ്ണന്‍: (അച്‌'മ്മയുടെ അടുത്തിരുന്ന്‌ നെഞ്ചിലേക്ക്‌ ചാരി):
എന്റച്‌'മ്മ ഇണ്ടാക്കിത്തരണ വഴുതനങ്ങ ചുട്ട ചമ്മന്തി.

(കണ്ണനെ തന്നെ സാകൂതം നോക്കിയിരുന്നിരുന്ന മുത്തച്‌'ന്‍ ചിന്താ ഭാരത്തോടെ കണ്ണട വീണ്ടും മുത്ത്‌ വച്ച്‌ ആധാരപരിശോധന തുടരുന്നു. -പാവം കണ്ണന്റെ കുട്ടിക്കാലത്തിന്‌ നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ മുത്തച്‌'ന്റെ നെടുവീര്‍പ്പില്‍ നിന്ന്‌ മനസിലാകണം.)

28
രാവിലെ എഴുന്നേറ്റ്‌ നേരെ തന്റെ വാഴയുടെ അടുത്തേക്ക്‌ പോകുന്ന കണ്ണന്‍. ബ്രഷു കൊണ്ട്‌ പല്ലുതേച്ചാണ്‌ നടപ്പ്‌. ബ്രഷ്‌ വായില്‍ വച്ച്‌ ഏകദേശം തന്റെ പൊക്കമായ വാഴയുടെ കൂമ്പ്‌ കൈകൊണ്ട്‌ തൊട്ട്‌ പരിശോധിക്കുന്നു. ഒരു കുടം വെള്ളവുമായി വരുന്ന വിലാസിനി..
കണ്ണന്‍ വാഴയുടെ കടക്കലേക്ക്‌ പേസ്റ്റ്‌ തുപ്പിക്കളഞ്ഞ്‌ വായും മുവും തടത്തിലേക്ക്‌ കഴുകുന്നു. ബാക്കിവന്ന വെള്ളം ശ്രദ്ധയോടെ തടത്തിലൊഴിച്ച്‌ കുടവുമെടുത്ത്‌ വീട്ടിലേക്ക്‌ മടങ്ങുന്നു.
29
പടിക്കല്‍ നില്‍ക്കുന്ന കണ്ണന്‍, വിഷ്ണു, അമ്മു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ജാഥ. താല്‍പര്യത്തോടെ നോക്കിനില്‍ക്കുന്ന കണ്ണന്‍.

30
സ്കൂള്‍ വിട്ട്‌ പടികടന്ന്‌ വരുന്ന കണ്ണന്‍. ഓടി കിതച്ചാണ്‌ വരുന്നത്‌.
കണ്ണന്‍: (ഉറക്കേ) അച്‌'മ്മേ....സ്കൂള്‌ പൂട്ടി....ഇനി രണ്ടുമാസം ഹ ഹ ഹ.

(അപ്പോഴേക്കും ഡ്രസ്സ്‌ മാറി ഓടിയെത്തികഴിഞ്ഞു വിഷ്ണു. കയ്യില്‍ ഒരു വെട്ടുകത്തിയുമുണ്ട്‌. അതു കണ്ട്‌ ഷര്‍ട്ടൂരിയെറിഞ്ഞ്‌ വിഷ്ണുവിന്റെ കൂടെ പറമ്പിന്റെ അതിര്‍ത്തിയിലേക്ക്‌ വേഗത്തില്‍ നടക്കുന്ന കണ്ണന്‍. -എന്തോ മുന്‍കൂട്ടി തയ്യാര്‍
ചെയ്ത പ്രവര്‍ത്തി നടത്താന്‍ പോകുന്ന പോക്കാണ്‌)

പുറകില്‍ അച്‌'മ്മയുടെ ശബ്ദം: കണ്ണാ, വന്ന്‌ ചായ കുടിച്ചിട്ട്‌ പോ. (ആത്മഗതം)
ചെക്കന്‍ ക്ഷീണിച്ചുപോയാ ഞാനെന്തു പറയും അതിന്റെ തന്ത്യോടും തള്ള്യോടും.....
31
വിഷണ്ണനായി പറമ്പില്‍ ഒരുതെങ്ങും ചാരി തന്റെ വാഴയെ നോക്കുന്ന കണ്ണന്‍. കണ്ണനെ അന്വേഷിച്ച്‌ അവിടെ ഓടി എത്തുന്ന വിഷ്ണുവും അമ്മുവും.

അമ്മു: കണ്ണേട്ടന്‍ പൂവ്വാ, അബുദാബിക്ക്‌?
വിഷ്ണു: അമ്മ പറഞ്ഞു. കണ്ണന്‍ അങ്ങട്‌ പൂവാന്ന്‌.
കണ്ണന്‍: ഞാന്‍ ഒരു തേങ്ങയിലും പൂവില്ല. നോക്കിക്കോ.
അമ്മു: അമ്മ പറഞ്ഞു, കണ്ണേട്ടന്‍ ഏഴാം ക്ലാസില്‌ അവടെത്തന്ന്യാ ചേരാന്ന്‌. പണ്ടു പഠിച്ച സ്കൂളില്‌ തന്നെ.
കണ്ണന്‍: നിന്റമ്മ്യാ തീരുമാനിക്കണേ, ഞാനെവിട്യാ പൂവാന്ന്‌? (പെട്ടന്ന്‌ വാഴയുടെ കൂമ്പിലേക്ക്‌ നോക്കുന്നു. അതിനൊരു വിളറിച്ചയുണ്ട്‌. അതിനെ തൊട്ട്‌ പരിശോധിച്ചുകൊണ്ട്‌) ഇതിന്റെ കളറെന്താ മാറിപ്പോയേ? കൂമ്പടഞ്ഞതാവ്യോ?
വിഷ്ണു: മാണിക്യനെ വിളിച്ച്‌ കാട്ടിക്കൊടുക്ക്‌.
32
ഗഹനമായി വാഴയുടെ കൂമ്പ്‌ പരിശോധിക്കുന്ന മാണിക്യന്‍. ആകാംക്ഷയോടെ മാണിക്യന്റെ അഭിപ്രായമറിയാന്‍ കണ്ണന്‍.

മാണിക്യന്‍: ലക്ഷണമത്ര ശരിയിയല്ല കണ്ണങ്കുട്ട്യേ. അടുത്ത കൂമ്പ്‌ പൊന്തട്ടെ. ശരിയല്ലെങ്കില്‍ നമുക്കിവനെ വെട്ടിക്കളയണം.

ദു:ഖി‍തനായ കണ്ണന്റെ മുഖം ക്ലോസപ്പില്‍.
33
കുറേ നേരമായി നിര്‍ത്താതെ അടിക്കുന്ന ഫോണ്‍.

അച്‌'മ്മ: പോയി ഫോണെടുക്ക്‌ മോനേ... അമ്മയാ...

കണ്ണന്‍: ഞാനെവിടേക്കും പോവില്ല. എനിക്ക്‌ അമ്മേടെ വര്‍ത്താനോം കേക്കണ്ട.
ഫോണടി നിലയ്ക്കുന്നു.

അച്‌'മ്മ: കണ്ണാ, അനുസരണക്കേട്‌ കാട്ടല്ലേ. അച്‌'ന്റേം അമ്മേടേം അടുത്തക്കല്ലേ പോണ്ടത്‌. അവ്ടെ പഴയ കൂട്ടുകാരൊക്കെ ഇല്ല്യേ.

കണ്ണന്‍: കൂട്ടുകാരോ? അവട്യോ? (അപ്പോഴേക്കും ഫോണ്‍ വീണ്ടും അടി തുടങ്ങുന്നു.)

പൂമുത്തുനിന്ന്‌ മുത്തച്‌'ന്റെ ഉറക്കെയുള്ള ശബ്ദം: ഇവിടാരുംല്ല്യേ.... പടിക്കേന്നേ കേക്കണതാ അതിന്റെ മണിയടി.

കണ്ണന്‍: (തിടുക്കത്തില്‍ ചെന്ന്‌ ഫോണെടുക്കുന്നു) ഹലോ

(മറുതലക്കല്‍ നിമ്മിയുടെ സംസാരം)

നിമ്മി: കണ്ണാ, നീ എവിടെയാ തെണ്ടാന്‍ നടക്കുന്നേ. എപ്പോ വിളിച്ചാലും നിന്നെ കിട്ടില്ലല്ലോ.

കണ്ണന്‍: ഞാന്‍ മിറ്റത്തായിരുന്നു.

നിമ്മി: എല്ലാം മുത്തച്‌'നോട്‌ പറഞ്ഞിട്ടുണ്ട്‌. ജോസങ്കിള്‍ ഈ മാസം അവസാനം വരും.നിന്റെ വിസേം കൊണ്ട്‌.

കണ്ണന്‍: (പെട്ടന്ന്‌ കണ്ണുനിറഞ്ഞ്‌) അമ്മേ. ഞാന്‌വ്ടെത്തന്നെ നിന്നോളാമ്മേ. എനിക്ക്‌ ഫസ്റ്റ്‌ കിട്ടില്ല്യേമ്മേ. അവടെ എനിക്ക്‌ ബി ഗ്രേഡല്ലേ.

നിമ്മി: തോന്ന്യാസം പറയണ്ട. ഞാന്‍ പറയണ കേട്ടാമതി.

കണ്ണന്‍ ഫോണ്‍ ഒന്നും പറയാതെ താഴെ വയ്ക്കുന്നു.

ഫോണില്‍ നിന്നുള്ള നിമ്മിയുടെ വിളി: കണ്ണാ...ഃഅലോ..ഃഅലോ....
34
(നിറഞ്ഞ കണ്ണോടെ പൂമുത്ത്‌ മുത്തച്‌'ന്റെ അടുത്തേക്ക്‌ വരുന്ന കണ്ണന്‍.)

കണ്ണന്‍: മുത്തച്‌'ാ‍, അച്‌'നോട്‌ പറയണം ഞാന്‍ ഇവ്ടെത്തന്നെ നിന്ന്‌ പഠിച്ചോളാംന്ന്‌. ഞാന്‍ നല്ലോണം പഠിക്കണില്ലേ മുത്തച്‌'ാ‍...

(അച്‌'മ്മയും പൂമുത്തെത്തുന്നു).

മുത്തച്‌'ന്‍: കണ്ണാ, മോന്‍ നല്ല കുട്ട്യല്ലേ. നല്ല കുട്ട്യോളേ, അച്‌'ന്‍ പറേണത്‌ അനുസരിക്കണം.

കണ്ണന്‍: (ഇടയ്ക്ക്‌ കയറി) അച്‌'ന്‍ മുത്തച്‌'ന്റെ മോനല്ലേ. അപ്പോ മുത്തച്‌'ന്‍ പറഞ്ഞാ അച്‌'ന്‍ കേക്കണ്ടേ?

മുത്തച്‌'ന്‍: (പെട്ടന്ന്‌ ഒരു ന്യായം കണ്ടെത്താനാവാതെ ചമ്മുന്ന മുഖം)

(ഇതിനിടയില്‍ മുത്തച്‌'ന്റെ മുറുക്കാന്‍പാത്രത്തിനടുത്തിരിക്കുന്ന കിണ്ടിയില്‍ മുറ്റത്തുകൂടെ വന്ന്‌ വെള്ളം നിറച്ച്‌ തിരിച്ച്‌ പോകുന്ന വിലാസിനി)

അച്‌'മ്മ: നിങ്ങളവന്‍ വിളിക്കുമ്പോ ഒന്ന്‌ പറ മനുഷ്യനേ. (കണ്ണന്റെ തലയില്‍ തലോടി)
ന്റെ മോനെ ഞാന്‍ നോക്കിക്കൊള്ളാം.

മുത്തച്‌'ന്‍: തള്ളേ, എല്ലാ മനുഷ്യര്‍ക്കും മക്കളെ കണ്ടോണ്ടിരിക്കണമെന്നാണ്ടാവാ. നീ ഈ പടിക്കപ്പുറം ലോകം കണ്ടിട്ടുണ്ടോ കഴുത. ഹ ഹ ഹ ഹ (സാധാരണ അതിനെ അനുകരിച്ച്‌ അച്‌'മ്മയെ കളിയാക്കാറുള്ള കണ്ണനെ നോക്കി മുത്തച്‌'ന്‍ പെട്ടന്ന്‌ ചിരി നിറുത്തുന്നു.) ഞാന്‍ പറഞ്ഞു നോക്കാം കണ്ണാ. അച്‌'ന്‍ വിളിക്കട്ടെ.

കണ്ണന്‍ കണ്ണു തുടക്കുന്നു. മുഖത്ത്‌ ആശ്വാസഭാവവും ചെറിയ പുഞ്ചിരിയും.

34a

അവിടെ നിന്ന്‌ മുറ്റത്തേക്കിറങ്ങിയ കണ്ണനെ പൂമുത്ത്‌ നിന്ന്‌ നോക്കിയാല്‍ കാണാന്‍ സാധിക്കാത്ത വിധത്തില്‍ നില്‍ക്കുന്ന വിലാസിനി ശൂ...ശൂ... എന്ന്‌ വിളിക്കുന്നു. ചോദ്യഭാവത്തില്‍ വിലാസിനിയുടെ അടുത്തെത്തുന്ന കണ്ണന്‍.

വിലാസിനി: (ഒച്ച കുറച്ച്‌, കാവിലേക്ക്‌ ചൂണ്ടി) അവടെ പോയി കാര്‍ന്നോന്മാര്‍ക്ക്‌ നൂറ്‌ എണ്ണനേര്‍ന്നാമതി കണ്ണാ. എന്നെ എവ്ടേം വിടാന്‍ സമ്മതിക്കരുതെന്ന്‌ പറഞ്ഞാമതി. പതുക്കെ പറഞ്ഞാമതി.

കണ്ണന്‍: (ഒച്ച കുറച്ച്‌) കാര്‍ന്നോന്മാര്‍ക്ക്‌ എന്തിനാ എണ്ണ?

വിലാസിനി: (തലയില്‍ കൈ വച്ച്‌, കുനിഞ്ഞ്‌ കണ്ണന്റെ ഏകദേശം ചെവിയിലായി) ശ്ശോ. കഴിഞ്ഞ കൊല്ലേ എന്റെ (കഴുത്തിലെ മാല പൊക്കി കാട്ടിക്കൊടുത്ത്‌) ഈ മാല കാണാണ്ടായി. എവെടൊക്കെ നോക്കിന്നറിയോ? അവസാനം കാവില്‌ പോയി നൂറ്‌ എണ്ണ്യാ നേര്‍ന്നു. പോയി നോക്കീപ്പോണ്ട്‌ കണ്ണാ, ദേ കെടക്കണു. കൊളത്തിന്റെ പടവില്‌. അപ്പോ ഓടിപ്പോയി. കൊച്ചപ്പന്റെ പീട്യേന്ന്‌, നൂറെണ്ണ.

കണ്ണന്‍: (താല്‍പര്യത്തോടെ) എനിക്ക്‌ എണ്ണ വാങ്ങാന്‍ കാശില്ല.

വിലാസിനി: അതൊക്കെ ഞാന്‍ അച്‌'മ്മേടേന്ന്‌ വാങ്ങിത്തരാം. ഞാന്‍ പറഞ്ഞൂന്ന്‌ പറയല്ലേട്ടോ മുത്തച്‌'നോട്‌.

34b

(കാരണവന്മാരുടെ പ്രതിഷ്ഠകള്‍ക്കുമുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്ന കണ്ണന്‍. ചുറ്റും നോക്കി ആരും ഇല്ല എന്ന്‌ ഉറപ്പുവരുത്തിയതിനുശേഷം.)

കണ്ണന്‍: (ഒച്ച കുറച്ച്‌) കാര്‍ന്നോന്മാരെ, മുത്തമ്മാ, എന്റെ വിസ ശരിയാവല്ലേ. എന്നാ ഞാന്‍ കൊച്ചപ്പന്റെ പീട്യേന്ന്‌ നൂറെണ്ണ വാങ്ങികൊണ്ട്‌രാം.

(വീണ്ടും ചുറ്റും നോക്കുന്ന കണ്ണന്റെ മുഖം)
35

പറമ്പ്‌. അകലെ വീട്ടില്‍ നിന്നും കേള്‍ക്കുന്ന ഫോണ്‍ ബെല്ലടി.

വാഴക്കൊടപ്പന്‍ തോട്ടികൊണ്ട്‌ പൊട്ടിച്ചിടുന്ന കണ്ണന്‍. കൂടെ വിലാസിനി. വിലാസിനിയുടെ കയ്യില്‍ രണ്ട്‌ കൊടപ്പനുണ്ട്‌.

വീടിനകത്തുനിന്ന്‌ അച്‌'മ്മയുടെ വിളി: കണ്ണാ.... വേഗം വാ... അച്‌'ന്‍ വിളിക്കുന്നു.

ഓടി അടുക്കളവാതിലിലൂടെ കയറി ഫോണ്‍ വച്ചിരിക്കുന്ന മുറിയിലെത്തുന്ന കണ്ണന്‍. മുത്തച്‌'ന്‍ ഫോണില്‍ സംസാരിക്കുന്നു.

മുത്തച്‌'ന്‍: ഇവടെ പിള്ളേര്‍ടെ കൂടെ മദിച്ച്‌ നടക്കാനുള്ള കൊത്യോണ്ടുള്ള വാശ്യേള്ളൂ ചെക്കന്‌. പിള്ളേരല്ലേ. അവടെ തരാതരക്കാരുണ്ടാവില്ലേ കളിക്കാന്‍. അവടെയെത്തി തരാതരക്കാരെയൊക്കെ കണ്ടുകഴിഞ്ഞാല്‍ ഒക്കെ മാറിക്കോളും. പിള്ളേരല്ലേന്ന്‌! ദാ അവനുണ്ട്‌, കൊടുക്കാം.

കണ്ണന്‍: (ഫോണെടുത്ത്‌ കിതച്ചുകൊണ്ട്‌) ഹലോ അച്‌'ാ‍..
അച്ചു: മോനെ, ജോസങ്കിള്‌ അവ്ടെ വന്നട്ട്ണ്ട്‌. മുത്തച്‌'നോട്‌ എല്ലാം പറഞ്ഞിട്ടുണ്ട്‌. നീ വെഷമിക്കാണ്ടടാ. ഹലോ... നീയെന്താ ഒന്നും മിണ്ടാത്തെ... അതേയ്‌..... നാലഞ്ചു ദെവസം കഴിയുമ്പോ ഇവടെ വീണ്ടും ഇഷ്ടാവും. റസിയാന്റിക്കൊക്കെ നിന്നെ കാണാന്‍ കൊതിയായീന്ന്‌.

കണ്ണന്‍: വേണ്ടച്‌'ാ‍. ഞാന്‍ ഇവ്ടെ നിന്നോളാം.

അച്ചു: മോനെ, അമ്മ എന്നും കരച്ചിലാ, നിന്നെ കാണാണ്ട്‌. നീ മുത്തച്‌'ന്‌ ഫോണ്‍ കൊടുത്തേ.

ഫോണ്‍ മുത്തച്‌'ന്‌ കൊടുത്ത്‌ പൂമുഖത്തേക്കിറങ്ങുന്ന കണ്ണന്‍.

പൂമുഖത്തേക്ക്‌ കേറി വരുന്ന അമ്മുവും വിഷ്ണുവും.

അകത്തു നിന്ന്‌ പൂമുഖത്തേക്ക്‌ വരുന്ന അച്‌'മ്മയും മുത്തച്‌'നും.

മുത്തച്‌'ന്‍: കണ്ണാ, ജോസ്‌ വന്നിട്ടുണ്ട്‌. നിന്റെ പേപ്പറും കൊണ്ട്‌. നാളേ നമുക്ക്‌
സ്കൂളില്‌ പോയി ടി.സി വാങ്ങാം. ഞാന്‍ ഹെഡ്മാഷോട്‌ പറഞ്ഞിട്ടുണ്ട്‌.

കണ്ണന്‍: മുത്തച്‌'നല്ലേ പറഞ്ഞേ, അച്‌'ന്‍ മുത്തച്‌'ന്‍ പറഞ്ഞാ കേക്കുമ്ന്ന്‌. മുത്തച്‌'ന്‍ എന്നിട്ട്‌ എന്നെ കൊണ്ടക്കോളാന്‍ പറഞ്ഞുകൊടുത്തില്ലേ. ഞാന്‍ കേട്ടു. (പെട്ടന്ന്‌, ആരും ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തില്‍ വാവിട്ടു കരയുന്നു.) എന്നെ ആര്‍ക്കും
വേണ്ട ഇവ്ടെ. ആര്‍ക്കും എന്നെ ഇഷ്ടല്ല. (കരഞ്ഞുകൊണ്ട്‌ മുറ്റത്തേക്കിറങ്ങുന്നു.) (കണ്ണന്റെ കരച്ചില്‍ കണ്ട്‌ കണ്ണുനിറയുന്ന അമ്മുവിന്റെ മും.) മുറ്റത്ത്‌ കൂട്ടിയിട്ടിരിക്കുന്ന തെങ്ങിന്‍പട്ടയുടെ വിറകകുകള്‍ക്കരികെ കിടക്കുന്ന വെട്ടുകത്തി കണ്ണന്‍ കുനിഞ്ഞെടുത്തു. കരഞ്ഞുകൊണ്ടു തന്നെ വേഗം നടക്കുന്നു. എല്ലാവരും പുറകേയും.

35a
കണ്ണന്‍ തന്റെ വാഴയുടെ അടുത്തെത്തി അതിനെ തലങ്ങും വിലങ്ങും വെട്ടി. മുത്തച്‌'നും അപ്പോഴെക്കും ഓടിയെത്തിയ മാണിക്യനും ചേര്‍ന്ന്‌ അവനെ വട്ടം പിടിക്കുന്നു.

മുത്തച്‌'ന്‍: കണ്ണാ, എന്താ കാട്ടണേ....
മാണിക്യന്‍ : കണ്ണങ്കുട്ടീ. മോനിഷ്ടല്ല്യെങ്കി എവിടേം പോണ്ട.
അച്‌'മ്മ: എന്റെ കാര്‍ന്നോന്മാരെ. എന്റെ കുട്ടിക്ക്‌ എന്തു പേറ്റെ.
അമ്മു: കണ്ണന്റെ പരാക്രമവും കുതറലും കരച്ചിലും കണ്ട്‌ വിതുമ്പല്‍ മാറി
കരച്ചിലാകുന്നു.

കണ്ണന്‍ മുത്തച്ഛനെയും മാണിക്യനെയും കടിച്ചും മറ്റും പിടി വിടുവിച്ച്‌ കുതറി ഓടുന്നു.

35b
പാമ്പും കാവ്‌. കരഞ്ഞുകൊണ്ട്‌ ഓടി വരുന്ന കണ്ണന്‍. വിതുമ്പികൊണ്ട്‌ തന്നെ തന്റെ ഒളിച്ചു വച്ചിരിക്കുന്ന മഞ്ചാടിക്കുരുപാട്ട എടുക്കുന്നു. അതേ സ്പീഡില്‍ തിരിച്ചു നടക്കുന്നു.
35c

മുറ്റം. കണ്ണന്‍ മഞ്ചാടിക്കുരുവിന്റെ പാത്രം അമ്മുവിന്‌ നേരെ നീട്ടുന്നു.

കണ്ണന്‍: (കരച്ചിലോടെ) ഇന്നാ. മുഴുവന്‍ എടുത്തോ. എനിക്കിനി വേണ്ട.

അമ്മു: (കണ്ണന്റെ പരാക്രമങ്ങള്‍ കണ്ട പരിഭ്രാന്തിയിലുള്ള കരച്ചിലോടെ അത്‌ വാങ്ങുന്നില്ല.)

കണ്ണന്‍ അത്‌ തലകീഴായി കമിഴ്ത്തി മുറ്റത്ത്‌ ചിതറിക്കുന്നു. പാട്ട വലിച്ചെറിഞ്ഞ്‌ കരച്ചിലോടെ തന്നെ അകത്തേക്ക്‌ കയറിപ്പോകുന്നു.

36

അല്‍പദിവസങ്ങള്‍ക്ക്ശേഷമുള്ള ഒരു പ്രഭാതം. പൂമുത്തെ പഴയ ക്ലോക്ക്‌. പുലര്‍ച്ചെ ആറു മണി. പശ്ചാത്തലത്തില്‍ ക്ലോക്കിന്റെ മണിയടി മാത്രം. ഒരു ബാഗുമായി മുറ്റത്ത്‌ കിടക്കുന്ന കാറിലേക്ക്‌ കയറുന്ന കണ്ണന്‍. ആരുടേയും മുത്ത്‌ നോക്കാതെ മുന്‍സീറ്റില്‍
ഇരിക്കുന്നു. പുറത്ത്‌ നിന്നിരുന്ന ജോസങ്കിള്‍ ബാക്ക്ഡോര്‍ തുറന്ന്‌ കയറുന്നു.ഡ്രൈവര്‍ വാസു തന്നെ. എല്ലാവരും, കൈവീശുന്നത്‌ ശൂന്യമായ നോട്ടത്തോടെ കാണുന്ന കണ്ണന്‍.പടി കടന്ന്‌ വളഞ്ഞ്‌ പോകുന്ന അംബാസിഡര്‍ കാര്‍.

ശുഭം

7 comments:

ഏറനാടന്‍ said...

നല്ല സ്‌ക്രിപ്‌റ്റ്‌ തന്നെയെന്നാലും തീമില്‍ വ്യത്യസ്തത എന്നൊന്നും പറയത്തക്കതായിട്ടില്ല എന്നൊരു തോന്നലുണ്ട്‌.

സാല്‍ജോҐsaljo said...

കൊള്ളാം. നന്നായി

സാല്‍ജോҐsaljo said...

ആസ്വാദനം ഇവിടെ കൊടുത്തിരുന്നു

വിന്‍സ് said...

oru home sick feelingsil irikkumbol kaanan pattiya telefilm.

K.V Manikantan said...

വിന്‍സ്ജീ,
At 7:43 AM, July 20, 2006, കണ്ണൂസ്‌ said...
സാരല്ല്യ.. വലുതായി ഒരു കുഞ്ഞു കണ്ണന്‍ സ്വന്തമായി ഉണ്ടാവുമ്പോള്‍ ഈ കണ്ണന്‌ മനസ്സിലാവും എന്തു കൊണ്ടാണ്‌ അച്ഛനും അമ്മയും കണ്ണന്‍ കൂടെ വേണം എന്ന് ആഗ്രഹിച്ചതെന്ന്. വളപ്പൊട്ടും മഞ്ചാടിക്കുരുവും പൂവാലിപ്പയ്യും ഒക്കെ ഉണര്‍ത്തിയിരുന്ന വിഷമം നൈമിഷികം ആയിരുന്നുവെന്നും നമ്മുടെ തലമുറക്ക്‌ ഇതൊന്നും പറഞ്ഞിട്ടില്ലെന്നും മനസ്സിലായിക്കോളും. ഒരു കൊല്ലമെങ്കിലും അതൊക്കെ അനുഭവിക്കാനായല്ലോ എന്നതിനോടൊപ്പം കൂടുതല്‍ അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്നും ആശ്വസിച്ചോളും. അബുദാബിയില്‍ പഠിപ്പിച്ച്‌, ലോകത്തോട്‌ മത്‌സരിക്കാന്‍ പ്രാപ്തരാക്കിയ അച്ഛനേയും അമ്മയേയും മനസ്സാ നമിച്ചു കൊള്ളും.

വിസ കിട്ടിയത്‌ നന്നായി.. കണ്ണന്‍ നന്നായി വരും..

At 10:06 PM, July 20, 2006, സങ്കുചിത മനസ്കന്‍ said...
ഈ കഥയ്ക്ക്‌ വന്ന കമന്റുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്‌ കണ്ണൂസിന്റെ....

അതു തന്നെ ആണ്‌ ഈ കഥയുടെ സന്ദേശവും.

കമന്റിയ എല്ലാര്‍ക്കും നന്ദി,...
ഞാന്‍ അളിഞ്ഞ ഗൃഹാതുരതയെ പ്രോത്സാഹിപ്പിച്ചോ? എങ്കില്‍ ഞാന്‍ അതിന്റെ നേരെ വിപരീതമാണ് ഉദ്ദേശിച്ചത്. അല്ലെങ്കില്‍ ല പയ്യനെ എനിക്ക് നാട്ടില്‍ തന്നെ ഇടാന്‍ പറ്റുമാ‍യിരുന്നു.

thanks, eranadan, saljo & vince for reading this loooong screenplay.

കണ്ണൂസ്‌ said...

സങ്കൂ, തിരക്കഥയും നന്നായിരിക്കുന്നു. ബ്ലൊഗിലെ ആദ്യത്തെ ഉദ്യമം എന്ന നിലയിലും വളരെ പ്രാധാന്യമുള്ള ഒരു സം‌രംഭം.

ഒരു ചെറിയ നിര്‍ദ്ദേശം. ഇത് ടെലിഫിലിം ആവുകയാണെങ്കില്‍, (അങ്ങിനെ സംഭവിക്കട്ടെ) സം‌വിധാനവും സ്വയം ചെയ്യണേ. അല്ലെങ്കില്‍ ഒരുപക്ഷേ കഥാപാത്രങ്ങളുടെ ശരീരഭാഷ കൊണ്ടു‌തന്നെ വെറും ഒരു ഗൃഹാതുരകഥ ആക്കി മാറ്റിക്കളയും നമ്മടെ ചാനല്‍ സം‌വിധായകര്‍.

നന്മകള്‍!

Sanal Kumar Sasidharan said...

കണ്ണന്‍ തന്റെ വാഴയുടെ അടുത്തെത്തി അതിനെ തലങ്ങും വിലങ്ങും വെട്ടി. മുത്തച്‌'നും അപ്പോഴെക്കും ഓടിയെത്തിയ മാണിക്യനും ചേര്‍ന്ന്‌ അവനെ വട്ടം പിടിക്കുന്നു.

വളരെ ഹൃദയാവര്‍ജ്ജകമായ തിരക്കഥ.മുകളിലെ വരികള്‍ വായിക്കുമ്പോള്‍ തൊണ്ടയില്‍ ഒരുകുടുങ്ങല്‍ ഉണ്ടായി എന്നു സത്യ സന്ധമായി പറഞ്ഞുകൊള്ളട്ടെ.അഭിനന്ദനങ്ങള്‍.പിന്നെ പ്രൊഡ്യൂസറെ കിട്ടില്ല എന്ന പേടിയില്‍ ഇതു സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്താതിരിക്കരുത്.2001 കാലത്ത് ഞങ്ങള്‍ കുറേ പിള്ളേര്‍ (എല്ലാവര്‍ക്കും 20നും 25നും ഇടക്കു പ്രായം‍)ഒരു വമ്പന്‍ ഉദ്യമം യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ട്.നാട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഷെയര്‍ പിരിച്ചായിരുന്നു അത്.100 രൂപയുടെ 300 ഷെയറുകള്‍.സണ്ണിജോസഫ് ആയിരുന്നു കാമറ,ബീനാപോള്‍ എഡിറ്റിങ് ഈയുള്ളവന്‍ സംവിധാനം.കുറേ ഫെസ്റ്റിവലുകളില്‍ കയ്യടികിട്ടി.പക്ഷേ ചില അലംഭാവങ്ങളും അസൌകര്യങ്ങളും കാരണം വിറ്റു കാശാക്കാന്‍ കഴിഞ്ഞില്ല.ഇതിന് അങ്ങനെ വല്ല ശ്രമവും ഉണ്ടായാല്‍ എന്റെ സാമ്പത്തികപങ്കാളിത്തം ഉറപ്പുതരുന്നു.

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.